
കോട്ടയം : പുതുപ്പള്ളി ഉപ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് രണ്ടാഴ്ച ശേഷിക്കെ, ഉമ്മൻചാണ്ടിയുടെ സഹതാപ തരംഗത്തിന് തടയിടാൻ മണ്ഡലത്തിലെ വികസന പ്രശ്നങ്ങൾ പരിചയാക്കുകയാണ് ഇടതു മുന്നണി. വികസന ചർച്ചയിൽ നിന്ന് വഴുതി മാറി മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ ആക്രമണം കടുപ്പിച്ച് യു.ഡി.എഫ്.
കോൺഗ്രസിലെ മാത്യു കുഴൽനാടൻ എം.എൽഎ കോട്ടയത്ത് വാർത്താസമ്മേളനം വിളിച്ച് പുതിയ ആരോപണം ഉന്നയിച്ചത് ഇതിന്റെ ഭാഗമാണ്. അഴിമതി ആരോപണ ശരങ്ങൾക്ക് ഓരോ ദിവസവും മൂർച്ച കൂട്ടുകയാണ് കോൺഗ്രസ്. എട്ടു പഞ്ചായത്തിലും മുഖ്യമന്ത്രിയും, മറ്റു മന്ത്രിമാരും അടുത്ത ദിവസം പ്രചാരണത്തിനെത്തും. മുൻ ധനമന്ത്രി ഡോ.തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ ആദ്യ വികസന സംവാദ സദസ്സ് ഇന്നലെ പുതുപ്പള്ളിയിൽ നടന്നു. 25 ഇടങ്ങളിലാണ് സദസ്.
യു.ഡി.എഫിന്റെ ഏതു പ്രാദേശിക നേതാവുമായും പുതുപ്പള്ളി വികസന ചർച്ചയ്ക്ക് തയ്യാറാണെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. മുഖ്യമന്ത്രിയുമായി മാത്രമേ വികസനം ചർച്ച ചെയ്യൂ എന്ന പ്രതിപക്ഷ നേതാവിന്റെ നിലപാട് ഒളിച്ചോട്ടമാണ്. പുതുപ്പള്ളിയിലെ വികസനം ചർച്ച ചെയ്യുമ്പോൾ യു.ഡി.എഫ് പേടിച്ചോടുകയല്ല വേണ്ടത്. ഉമ്മൻചാണ്ടി പഠിച്ച സെന്റ് ജോർജ് എസ്.എച്ച് എസിന്റെ മുഖച്ഛായ ഇടതു സർക്കാർ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ മാറ്റി. അവിടെ നിന്ന് വികസന സന്ദേശ യാത്ര നടത്തുമെന്നും
മന്ത്രി പറഞ്ഞു.
അതേസമയം, മാസപ്പടി അടക്കമുള്ള അഴിമതി ആരോപണങ്ങൾക്ക് പുതുപ്പള്ളിയിലെത്തുന്ന മുഖ്യമന്ത്രി മറുപടി പറയണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ആവശ്യപ്പെട്ടു.
കൂട്ടുകച്ചവടമെന്ന് ബി.ജെ.പി
മാസപ്പടി വിവാദത്തിലടക്കം മൗനം പാലിക്കുന്നതിലൂടെ, എൽ.ഡി.എഫിന്റെ ബി ടീമാണ് യു.ഡി.എഫെന്ന് തെളിഞ്ഞതായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആരോപിച്ചു.
കേന്ദ്ര വിരുദ്ധത പറയുന്നതിൽ ഒന്നിക്കുകയും, അഴിമതി ആരോപണങ്ങളിൽ ഒത്തുതീർപ്പ് രാഷ്ട്രീയക്കളി നടത്തുകയുമാണ് ഇരുമുന്നണികളും ചെയ്യുന്നത്. ഇതു പൊളിച്ചു കാട്ടുന്നതിനൊപ്പം, കേന്ദ്രസർക്കാരിന്റെ വികസന നേട്ടങ്ങൾ വോട്ടർമാർക്ക് മുന്നിൽ എത്തിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. എൻ.ഡി.എ സ്ഥാനാർത്ഥി ലിജിൻലാലിന്റെ പ്രചാരണപ്രവർത്തനങ്ങൾക്ക് ആവേശം പകരാൻ അടുത്ത ദിവസങ്ങളിൽ കൂടുതൽ കേന്ദ്ര നേതാക്കളടക്കമെത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |