SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.18 AM IST

ആലപ്പുഴയിലെ പ്രമുഖർ

rames

 ജി. സുധാകരൻ (അമ്പലപ്പുഴ)

അടുത്തിടെ സി.പി.എം വിട്ട മുതിർന്ന നേതാവ്. അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാർത്ഥി. രണ്ടുതവണ മന്ത്രി. എസ്.എഫ്.ഐയുടെ ആദ്യ സംസ്ഥാന പ്രസിഡന്റാണ്. 1990ൽ ജില്ലാ കൗൺസിൽ പ്രസിഡന്റായി. 1996ൽ കായംകുളത്ത് നിന്ന് ആദ്യമായി നിയമസഭയിൽ. 2006മുതൽ 2021വരെ തുടർച്ചയായി മൂന്ന് തവണ അമ്പലപ്പുഴയിൽ നിന്ന് നിയമസഭാംഗം. വി.എസ്. അച്യുതാനന്ദൻ സർക്കാരിൽ (2006-2011) സഹകരണ-ദേവസ്വം വകുപ്പ് മന്ത്രി. ഒന്നാം പിണറായി സർക്കാരിൽ (2016-21) പൊതുമരാമത്ത് വകുപ്പ് മന്ത്രി. അഴിമതി രഹിത പ്രതിച്ഛായയാണ് ജി. സുധാകരന് വലിയ ജനപിന്തുണ നേടിക്കൊടുത്തത്. കഴിഞ്ഞ 5 വർഷമായി പാർട്ടി നേതൃത്വത്തിൽ നിന്ന് നേരിടേണ്ടിവന്ന അവഗണനയാണ് ജി. സുധാകരനെ പാർട്ടി വിടാൻ പ്രേരിപ്പിച്ചത്. റിട്ട. കോളേജ് പ്രൊഫസർ ജൂബിലി നവപ്രഭയാണ് ഭാര്യ. മകൻ നവനീത് വിദേശത്ത് ജോലിചെയ്യുകയാണ്.

 രമേശ് ചെന്നിത്തല (ഹരിപ്പാട്)

മുതിർന്ന കോൺഗ്രസ് നേതാവ്. കെ.പി.സി.സി മുൻ പ്രസിഡന്റ്. കോൺഗ്രസ് പ്രവർത്തകസമിതി അംഗം. കെ.എസ്.യുവിലൂടെ രാഷ്ട്രീയ രംഗപ്രവേശം. കെ.എസ്.യു സംസ്ഥാന സെക്രട്ടറി, പ്രസിഡന്റ്, എൻ.എസ്.യു ദേശീയ പ്രസിഡന്റ്. 1982ൽ ഹരിപ്പാട് നിന്ന് ആദ്യമായി നിയമസഭയിലെത്തി. 1986ൽ 28-ാമത്തെ വയസിൽ കരുണാകരൻ മന്ത്രിസഭയിൽ ഗ്രാമവികസന മന്ത്രി. ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായിരുന്നു. 1987ലും നിയമസഭയിലെത്തി. 1989, 1992, 1996, 1999 വർഷങ്ങളിൽ പാർലമെന്റ് അംഗം. 2005ൽ കെ.പി.സി.സി പ്രസിഡന്റ്. 2011മുതൽ ഹരിപ്പാട് എം.എൽ.എ. 2014 മുതൽ 2016വരെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ആഭ്യന്തര വകുപ്പ് മന്ത്രി. 2016മുതൽ 2021വരെ പ്രതിപക്ഷ നേതാവ്. ഭാര്യ ടി.എൻ അനിത യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ് കമ്പനി ഉദ്യോഗസ്ഥ. മക്കൾ: രോഹിത്, രമിത്.

 സജി ചെറിയാൻ (ചെങ്ങന്നൂർ)

മൂന്നാമങ്കം. രണ്ടാം പിണറായി മന്ത്രിസഭയിലെ ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ അംഗം. ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്നു. ജില്ലാ പഞ്ചായത്ത്‌ സ്ഥിരം സമിതി അദ്ധ്യക്ഷൻ, ചെങ്ങന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എന്നീ നിലകളിലും പ്രവർത്തിച്ചു. കരുണ പെയിൻ ആൻഡ്‌ പാലിയേറ്റീവ്‌ സൊസൈറ്റി ചെയർമാൻ. എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയത്തിലെത്തി. 2006ൽ നിയമസഭയിലേക്കുള്ള ചെങ്ങന്നൂരിലെ കന്നിയങ്കത്തിൽ കോൺഗ്രസിലെ പി.സി. വിഷ്ണുനാഥിനോട് തോറ്റു. 2018ലെ ഉപതിരഞ്ഞെടുപ്പിൽ വിജയം. 2021ലും വിജയം ആവർത്തിച്ചു. 2022ൽ പത്തനംതിട്ട മല്ലപ്പള്ളിയിൽ സി.പി.എം യോഗത്തിൽ ഭരണഘടനയെപ്പറ്റിയുള്ള വിവാദ പ്രസംഗത്തെ തുടർന്ന് മന്ത്രി സ്ഥാനം രാജിവച്ചെങ്കിലും ഹൈക്കോടതി അദ്ദേഹത്തിനെതിരായ ഹർജി തള്ളിയതിനെ തുടർന്ന് 2023 ജനുവരി 4ന് മന്ത്രിപദവിയിൽ മടങ്ങിയെത്തി. ക്രിസ്റ്റീന ചെറിയാനാണ് ഭാര്യ. മൂന്നുമക്കൾ.

 പി. പ്രസാദ്‌ (ചേർത്തല)
രണ്ടാമങ്കം. രണ്ടാം പിണറായി മന്ത്രിസഭയിൽ കൃഷി മന്ത്രി. സി.പി.ഐ ദേശീയ ക‍ൗൺസിൽ അംഗമാണ്‌. എ.ഐ.എസ്‌.എഫ്‌ സംസ്ഥാന പ്രസിഡന്റ്‌, എ.ഐ.വൈ.എഫ്‌ സംസ്ഥാന എക്‌സിക്യൂട്ടീവ്‌ അംഗം, പരിസ്ഥിതി പ്രവർത്തകൻ. പിതാവ് പരമേശ്വരൻ നായർ എ.ഐ.ടി.യു.സി ജില്ലാ കമ്മിറ്റിയംഗവും ജില്ലാ കൗൺസിലംഗവുമായിരുന്നു. എ.ഐ.എസ്.എഫിലൂടെ രാഷ്ട്രീയത്തിലെത്തി. സി.പി.ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി, സർവകലാശാല സെനറ്റ് അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 2016 മുതൽ 21 വരെ ഭവന നിർമ്മാണ ബോർഡ് ചെയർമാൻ. 2016ൽ ഹരിപ്പാട് നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും രമേശ് ചെന്നിത്തലയോട് തോറ്റു. 2021ൽ ചേർത്തലയിൽ ജയം. ലിനിയാണ് ഭാര്യ. മക്കൾ: ഭഗത്, അരുണ അൽമിത്ര.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA