മലപ്പുറം: ഹണിമൂണിനിടെ യുവാവ് ശ്രീലങ്കയിൽ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം വേങ്ങര സ്വദേശിയായ എ കെ മുഹമ്മദ് ഇർഫാനാണ് മധുവിധുവിനിടയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. സ്കൂബ ഡൈവിംഗ് ചെയ്യുന്നതിനിടെ ഇർഫാന് ഹൃദയാഘാതം ഉണ്ടായതായാണ് പുറത്തുവരുന്ന വിവരം.
പത്ത് ദിവസം മുമ്പായിരുന്നു ഇർഫാന്റെ വിവാഹം കഴിഞ്ഞത്. ഇർഫാനും ഭാര്യയും ഹണിമൂണിനായി സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമൊപ്പമാണ് ശ്രീലങ്കയിലെത്തിയത്. കൊളംബോയിൽ നിന്ന് 300 കിലോമീറ്റർ അകലെയുള്ള സ്ഥലത്താണ് സ്കൂബ ഡൈവിംഗ് ചെയ്യുന്നതിനായി സംഘം എത്തിയത്. സ്കൂബ ഡൈവിംഗ് നടത്തുന്നതിനിടെ കടലിനടിയിൽ വച്ച് ഇർഫാന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. പെട്ടെന്ന് അബോധാവസ്ഥയിലായ ഇർഫാനെ ഒപ്പമുണ്ടായിരുന്ന ട്രെയിനർമാരും സുഹൃത്തുക്കളും ചേർന്ന് പെട്ടെന്ന് കരയ്‌ക്കെത്തിച്ചു. ഉടൻതന്നെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്ന മുഹമ്മദ് ഇർഫാൻ കഴിഞ്ഞ ദിവസങ്ങളിൽ ഫുട്ബോൾ വേൾഡ് കപ്പുമായി ബന്ധപ്പെട്ട വാർത്തകളിലും ഇടംനേടിയിരുന്നു. മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുന്നതിന് മന്ത്രി പികെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കൾ ശ്രമം ആരംഭിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |