
തിരുവനന്തപുരം: വി ഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ് അവതരണം ആരംഭിച്ചു. ചെയറിലെത്തിയ സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ധനവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വി ഡി സതീശനെ ബഡ്‌ജറ്റ് അവതരണത്തിനായി ക്ഷണിച്ചു. 2026-2027ലെ പുതുക്കിയ ബഡ്‌ജറ്റാണ് മുഖ്യമന്ത്രി നിയമസഭയിൽ അവതരിപ്പിക്കുന്നത്.
വയോജനങ്ങളുടെ ക്ഷേമത്തിനായി കേരള സിൽവർ എക്കണോമി. ഇതിനായി 10 കോടി വകയിരുത്തും.
കേരളത്തിൽ റിസർച്ച് പാർക്ക് സ്ഥാപിക്കും. തൃശൂർ ഗവ.മെഡിക്കൽ കോളേജിനും തിരുവനന്തപുരം ഗവ. എഞ്ചനീയറിംഗ് കോളേജിനും കോൺസ്റ്റിറ്റ്യുവന്റ് കോളേജ് ഒഫ് ജി യൂണിവേഴ്‌സിറ്റി പദവി നൽകും. പദ്ധതിക്കായി 60 കോടി വകയിരുത്തും.
കേരള ഹെൽത്ത് ആന്റ് ലൈഫ് സയൻസ് സിറ്റി സ്ഥാപിക്കാൻ 100 കോടി.
വയനാട് ട്രൈബൽ യൂണിവേഴ്‌സിറ്റി സ്ഥാപിക്കാൻ 50 കോടി.
കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യസ്ഥാനമാക്കി മാറ്റുന്നതിനും വിദ്യാർത്ഥികൾ സംസ്ഥാനത്തിന് പുറത്തുപോകുന്ന പ്രവണത മാറ്റുന്നതിനുമായി കേരള നോളജ് വാലി സ്ഥാപിക്കും. സ്വകാര്യ സർവകലാശാല ബില്ലിൽ കാലോചിതമായ മാറ്റങ്ങൾ നടപ്പാക്കും. പദ്ധതിക്കായി 100 കോടി രൂപ വകയിരുത്തും.
സ്‌പേസ് എക്കണോമി: ബഹിരാകാശ മേഖലയിലെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കാൻ സാറ്റലൈറ്റ് ടെക്‌നോളജിക്ക് ഊന്നൽ നൽകിയുള്ള ഗവേഷണ സ്ഥാപനങ്ങൾ ആരംഭിക്കും. സ്വകാര്യ സാറ്റലൈറ്റ് നിർമാണ-വിക്ഷേപണ സ്ഥാപനങ്ങൾക്ക് പ്രോത്സാഹനം നൽകും. സ്‌പേസ് പാർക്ക് പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തും. ഇതിനായി അഞ്ചുകോടി രൂപ വകയിരുത്തും.
യുവാക്കൾക്ക് തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനായി ഗ്ളോബൽ ജോബ് വാച്ച് ടവർ എന്ന പേരിൽ ഫ്യൂച്ചർ സ്‌കിൽ ആന്റ് എംപ്ളോയ്‌മെന്റ് ഇന്റലിജൻസ് മിഷൻ സ്ഥാപിക്കും. പദ്ധതിക്കായി പ്രാരംഭഘട്ടത്തിൽ രണ്ടുകോടി രൂപ വകയിരുത്തും.
ദുർബല വിഭാഗങ്ങളുടെ ഉന്നമനത്തിനായി വൺ കേരള കരുതൽ മിഷൻ സ്ഥാപിക്കും. സംഭാവനകൾ കാരുണ്യപ്രവർത്തനങ്ങൾക്ക് മാത്രമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തും. പദ്ധതിക്കായി ഒരുകോടി രൂപ വകയിരുത്തും.
10,000 എംഎസ്എംഇ സംരംഭങ്ങൾ കേരളമൊട്ടാകെ ആരംഭിക്കുന്നതിന് ആവശ്യമായ സഹായം നൽകുന്ന സമഗ്ര പദ്ധതിയായ കേരള എംഎസ്എംഇ ഗ്രോത്ത് സ്‌കീമിന് രൂപം നൽകും. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന സംരംഭകർക്ക് റിവോൾവിംഗ് ഫണ്ട്, ടെക്‌നോളജി ഫണ്ട്, ടാലന്റ് ഫണ്ട് എന്നിവ ലഭ്യമാക്കും. ഈ പദ്ധതിക്കായി 100 കോടി രൂപ വകയിരുത്തും.
മുഖ്യമന്ത്രി അദ്ധ്യക്ഷനായും വ്യവസായ മന്ത്രി ഉപാദ്ധ്യക്ഷനായും ബന്ധപ്പെട്ട മേഖലകളിലെ വിദഗ്ദ്ധരെ ഉൾപ്പെടുത്തി ഇൻവെസ്റ്റ്‌മെന്റ് അഡ്വൈസറി കൗൺസിൽ രൂപീകരിക്കും.
നിക്ഷേപകരെ ആകർഷിക്കാൻ ഡാറ്റ അതിഷ്ഠിത ഇൻവെസ്റ്റ് കേരളം എന്ന പേരിൽ പ്രത്യേക സെൽ ആരംഭിക്കും.
കൊച്ചിൻ എയർപോർട്ടിന് അനുബന്ധമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗ്ളോബൽ കൺവെൻഷൻ സെന്റർ ആരംഭിക്കും.
കാർഷിക, മത്സ്യ, ഫാർമ മേഖലകളിലെ കയറ്റുമതി ശക്തിപ്പെടുത്തുന്നതിനായി സംയോജിക പാക്ക് ഹൗസ് സൗകര്യങ്ങളും ഫാർമ കാർഗോ സൗകര്യങ്ങളും വർദ്ധിപ്പിക്കും.
എയറോപാർക്ക്, എയറോ സിറ്റി പദ്ധതികൾ നടപ്പിലാക്കും.
കേരളത്തെ ഏഷ്യയിലെ പ്രധാന ഏവിയേഷൻ ലോജിസ്റ്റിക്‌സ് ഹബ്ബാക്കി മാറ്റും. ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 200 കോടി രൂപ വകയിരുത്തും.
റെയർ എർത്ത് ആന്റ് ക്രിട്ടിക്കൽ മിനറൽസ് കോറിഡോറിനായി 100 കോടി രൂപയും, സതേൺ കേരള എക്കണോമിക് കോറിഡോറിനായി 50 കോടി രൂപയും വകയിരുത്തും.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളെ തന്ത്രപ്രധാനമായ ദേശീയ പ്രാധാന്യമുള്ള ഏകീകൃത സാമ്പത്തിക മേഖലയായി യോജിപ്പിക്കുന്ന സതേൺ കേരള എക്കണോമിക് കോറിഡോർ സൃഷ്ടിക്കും. ഇതിനെക്കുറിച്ച് പഠിക്കാൻ വിദഗ്ദ്ധ സമിതിവഴി പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കും.
അന്തർദേശീയ മാരിടൈം മ്യൂസിയം സ്ഥാപിക്കും. ഇതിനായി 50 കോടി രൂപ വകയിരുത്തും.
ജലഗതാഗത സംവിധാനം വികസിപ്പിക്കും.
മിഷൻ സമുദ്ര പദ്ധതിക്കായി 400 കോടി രൂപ വകയിരുത്തും.
മാരിടൈം ടൂറിസം, മാരിടൈം വ്യവസായം, ലോജിസ്റ്റിക്സ്, മാരിടൈം നിയമ വിദ്യാഭ്യാസം, മാരിടൈം മ്യൂസിയം എന്നിവ ഉൾപ്പെടുന്ന കേരള മാരിടൈം പോളിസി നടപ്പാക്കും.
മദർഷിപ്പ് നിർമാണം, അവയുടെ അറ്റകുറ്റപ്പണികൾ എന്നിവയ്ക്കായി കപ്പൽ നിർമാണ കേന്ദ്രം സ്ഥാപിക്കും. ഇവിടെയുണ്ടാകുന്ന തൊഴിലവസരങ്ങളിൽ തീരപ്രദേശത്തെ സാധാരണക്കാർക്ക് സംവരണം നൽകും.
ആഗോള ഷിപ്പിംഗ് വ്യവസായം ഹരിത ഇന്ധനങ്ങളിലേയ്ക്ക് മാറ്റുന്നതിന്റെ ഭാഗമായി ഗ്രീൻ ബങ്കറിംഗ് സേവനം നൽകുന്ന ആദ്യ തുറമുഖമായി വിഴിഞ്ഞത്തെ ഉയർത്തും.
വിഴിഞ്ഞം, കൊച്ചി തുറമുഖങ്ങൾക്ക് ചുറ്റും നിർമാണ മേഖലകൾ, സ്റ്റഫിംഗ് സെന്ററുകൾ, ഡ്രൈ പോർട്ട് എന്നിവ ആരംഭിക്കും.
സിൽവർ എക്കണോമി സൃഷ്ടിക്കും.
കേരളം പോർട്ട് സിറ്റിയാക്കും.
ബാലരാമപുരം - വിഴിഞ്ഞം ഭൂഗർഭ റെയിൽ, വിഴിഞ്ഞം - നാവായിക്കുളം ഔട്ടർ റിംഗ് റോഡ് പദ്ധതികൾക്കായുള്ള സ്ഥലമേറ്റെടുക്കലും നിർമാണ പദ്ധതികളും വേഗത്തിലാക്കും.
നിലവിൽ 5.07 ലക്ഷം കോടി രൂപയുടെ കടബാദ്ധ്യതയാണ് സർക്കാരിനുള്ളത്. മൊത്തം റവന്യൂ വരുമാനത്തിന്റെ 77 ശതമാനം വരുന്ന ശമ്പളം, പെൻഷൻ, പലിശ എന്നിവയടങ്ങുന്ന നിർബന്ധിത ചെലവുകളുമുണ്ട്. റവന്യൂ വരുമാനത്തിന്റെ 20. 9 ശതമാനം പലിശ അടവുകൾ എന്നിവയാണ് കേരളം നേരിടുന്നതെന്ന് മുഖ്യമന്ത്രി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |