SignIn
Kerala Kaumudi Online
Thursday, 09 July 2026 10.27 PM IST

ചേലാകര്‍മ്മത്തിലെ ചികിത്സാ പിഴവ്; കുട്ടിക്ക് 50 ലക്ഷം നഷ്ടപരിഹാരം ലഭിക്കും

operation-theatre
പ്രതീകാത്മക ചിത്രം

മലപ്പുറം: ചേലാകര്‍മ്മത്തിലെ ചികിത്സാ പിഴവില്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്. സ്വകാര്യ ആശുപത്രിക്കും ഡോക്ടര്‍ക്കുമെതിരെ മലപ്പുറം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനാണ് ഉത്തരവിറക്കിയത്. ചികിത്സാ പിഴവിനെ തുടര്‍ന്ന് കുട്ടി അനുഭവിക്കുന്ന ദുരിതത്തിന് 25 ലക്ഷം രൂപയും ഭാവിയിലെ ശസ്ത്രക്രിയകള്‍ക്ക് 25 ലക്ഷം രൂപയും എന്ന കണക്കിലാണ് നഷ്ടപരിഹാരം നല്‍കാന്‍ വിധിയായിരിക്കുന്നത്.

കെ മോഹന്‍ദാസ് പ്രസിഡന്റും, പ്രീതി ശിവരാമന്‍, മുഹമ്മദ് ഇസ്മായില്‍ സി വി എന്നിവര്‍ അംഗങ്ങളുമായ കമ്മീഷന്റേതാണ് വിധി. കോടതി ചെലവ് കണക്കിലേക്ക് 25,000 രൂപ നല്‍കാനും ഉത്തരവില്‍ പറയുന്നു. ഉത്തരവ് കൈപ്പറ്റി 30 ദിവസത്തിനകം തുക പരാതിക്കാര്‍ക്ക് കൈമാറിയില്ലെങ്കില്‍ പരാതി നല്‍കിയ തീയതി മുതല്‍ ഒമ്പത് ശതമാനം പലിശ കൂടി ഈടാക്കുമെന്നും കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു.

23 ദിവസം പ്രായമായ കുഞ്ഞിന്റെ ചേലാകര്‍മത്തിലാണ് ഗുരുതരമായ വീഴ്ച സംഭവിച്ചത്. 2018 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചേലാകര്‍മത്തിന് ശേഷം അണുബാധയേറ്റ കുഞ്ഞിനെ തൃശൂര്‍ അമലാ ആശുപത്രിയിലും പിന്നീട് ജൂബിലി മിഷന്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. രണ്ടാഴ്ചയോളം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിഞ്ഞു. ഭാവിയില്‍ ശസ്ത്രക്രിയകള്‍ ആവശ്യമാണെന്ന് നിര്‍ദേശിച്ചായിരുന്നു അന്ന് കുട്ടിയെ ആശുപത്രിയില്‍ നിന്ന് വിട്ടയച്ചത്.


കുട്ടിക്ക് അണുബാധയ്ക്ക് കാരണം, ശസ്ത്രക്രിയയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ആശുപത്രിയില്‍ ഇല്ലാതിരുന്നതും ഡോക്ടറുടെ പരിചയക്കുറവുമാണെന്ന് കണ്ടെത്തിയിരുന്നു. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘവും ആരോഗ്യ വിജിലന്‍സും നടത്തിയ അന്വേഷണത്തിലാണ് ഡോക്ടറുടെ പരിചയക്കുറവ് ഉള്‍പ്പെടെയുള്ള വീഴ്ചകള്‍ കണ്ടെത്തിയത്.

English Summary

malappuram consumer commission on medical negligence

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MEDICAL NEGLIGENCE, OPERATION THEATRE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA