SignIn
Kerala Kaumudi Online
Sunday, 28 June 2026 12.02 AM IST

പതിനായിരത്തിൽ നിന്ന് മണിക്കൂറുകൾ കൊണ്ട് ലക്ഷങ്ങൾ; മനാഫിന്റെ യൂട്യൂബ് ചാനലിൽ സബ്‌സ്‌ക്രൈബേഴ്‌സ് കുത്തനെ കൂടി

READ ENGLISH VERSION
manaf

കോഴിക്കോട്: ഷിരൂർ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബവും ലോറി ഉടമ മനാഫും തമ്മിലുള്ള ആരോപണങ്ങൾ ഉയരുന്നതിനിടെ മനാഫിന്റെ യൂട്യൂബ് ചാനലിൽ സബ്‌സ്‌ക്രബർമാരുടെ എണ്ണം കുത്തനെ കൂടി. ഇന്നലെ പതിനായിരം ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 1.61 ലക്ഷം സബ്‌സ്‌ക്രബർമാരാണ് ചാനലിലുള്ളത്. അർജുന് വേണ്ടി നടത്തിയ രക്ഷാപ്രവർത്തനങ്ങളുടെ വിവരങ്ങളെല്ലാം 'ലോറി ഉടമ മനാഫ്' എന്ന യൂട്യൂബ് ചാനലിലൂടെയാണ് മനാഫ് പങ്കുവച്ചിരുന്നത്.

അർജുൻ എന്ന വൈകാരികതയെ യൂട്യൂബ് ചാനലിലൂടെ വിൽക്കുകയാണ് മനാഫെന്നും പിആർ ഏജൻസി പോലെയാണ് മനാഫ് പ്രവർത്തിക്കുന്നതെന്നും അർജുന്റെ കുടുംബം ഇന്നലെ വാർത്താ സമ്മേളനത്തിൽ ആരോപിച്ചിരുന്നു. കുടുംബത്തെ കുറിച്ച് അസത്യം പ്രചരിപ്പിക്കുന്നുവെന്നും പലയിടങ്ങളിൽ നിന്നും അർജുന്റെ പേരിൽ ഫണ്ട് സ്വരൂപിക്കുന്നുവെന്നും അർജുന്റെ സഹോദരീ ഭർത്താവ് ജിതിനും അർജുന്റെ സഹോദരൻ അഭിജിത്തും ആരോപിച്ചു.

എന്നാൽ, ഒരു ഫണ്ടും വാങ്ങിയിട്ടില്ലെന്നും കുറ്റം തെളിഞ്ഞാൽ മനാഞ്ചിറ മൈതാനത്ത് വന്നു നിൽക്കാം കല്ലെറിഞ്ഞ് കൊന്നോളൂ എന്നുമായിരുന്നു മനാഫിന്റെ പ്രതികരണം. വിവാദം ഉടലെടുത്തതിന് പിന്നാലെയാണ് യൂട്യൂബ് ചാനലിന്റെ സബ്‌സ്‌ക്രൈബേഴ്‌സ് വളരെ വേഗം വർദ്ധിച്ചത്.

ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ മനാഫിനെ അനുകൂലിച്ചും പ്രതികൂലിച്ചും വലിയ തരത്തിലുള്ള അഭിപ്രായങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ ഉയരുന്നത്. ജിതിനെതിരെയും രൂക്ഷമായ സൈബർ ആക്രമണം നടക്കുന്നുണ്ട്. സംഘപരിവാർ അനുകൂലി ആയതിനാലാണ് ജിതിൻ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നാണ് ചില പ്രചാരണം. അതേസമയം, മനാഫ് സെൽഫ് പ്രൊമോഷൻ സ്റ്റാറാണെന്നും അർജുന്റെ കുടുംബം ഇക്കാര്യം തുറന്ന് കാണിക്കുമ്പോൾ സമാധാനമായെന്നും ചിലർ പ്രതികരിച്ചിട്ടുണ്ട്.

13 ദിവസം മുന്‍പാണ് ചാനലില്‍നിന്ന് അവസാനമായി വിഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. അർജുന്റെ ലോറി കണ്ടെത്തിയശേഷം യുട്യൂബിൽ വിഡിയോ പോസ്റ്റ് ചെയ്തിട്ടില്ല. അർജുനുവേണ്ടിയുള്ള തിരച്ചിൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്നതിനും യഥാർഥ വിവരങ്ങൾ ജനങ്ങളെ അറിയിക്കുന്നതിനുമാണു ചാനൽ തുടങ്ങിയതെന്നാണ് മനാഫിന്റെ വിശദീകരണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LORRY UDAMA MANAF, ARJUN, SHIROOR ARJUN, ARJUN MISSION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA