
കൊച്ചി: കൊച്ചി മെട്രോ റെയിൽ കോർപ്പറേഷൻ (കെ.എം.ആർ.എൽ) മാനേജിംഗ് ഡയറക്ടർ സ്ഥാനത്ത് അഞ്ചു വർഷം പൂർത്തിയാക്കി മുൻ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഇന്ന് സ്ഥാനമൊഴിയും. ജില്ലാ കളക്‌ടർ ജി. പ്രിയങ്കയ്‌ക്കാണ് താത്കാലിക ചുമതല.
കൂടുതൽ യാത്രക്കാരെ ആകർഷിച്ചും ടിക്കറ്റിതര വരുമാനം വർദ്ധിപ്പിച്ചും കൊച്ചി മെട്രോയ്‌ക്ക് പ്രവർത്തനലാഭം നേടിക്കൊടുത്താണ് അദ്ദേഹം പടിയിറങ്ങുന്നത്. മെട്രോ നേരിട്ട് മേൽനോട്ടം വഹിക്കുന്ന ഇൻഫോപാർക്ക് പാതയുടെ നിർമ്മാണത്തിലും ജല മെട്രോയുടെ പ്രവർത്തനത്തിലും അദ്ദേഹം ശ്രദ്ധേയമായ പങ്ക് വഹിച്ചു.
ഡി.ജി.പിയായി 2021 ജൂൺ 30ന് വിരമിച്ച ബെഹ്‌റയെ ആഗസ്റ്റ് 28നാണ് മെട്രോയുടെ മാനേജിംഗ് ഡയറക്ടറായി നിയമിച്ചത്. മൂന്നു വർഷ കാലാവധി പൂർത്തിയാക്കിയപ്പോൾ ഇൻഫോപാർക്ക് പാത, ജലമെട്രോ വികസനം എന്നിവ ഉൾപ്പെടെ പരിഗണിച്ച് 2024 ആഗസ്റ്റിൽ രണ്ടു വർഷത്തേക്ക് സർക്കാർ കാലാവധി നീട്ടി നൽകിയിരുന്നു.
മുൻ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള അടുപ്പമാണ് അദ്ദേഹത്തെ കൊച്ചി മെട്രോയിൽ എത്തിച്ചത്. പിണറായി വിജയനും കേന്ദ്ര സർക്കാരുമായുള്ള ഇടനിലക്കാരനാണ് അദ്ദേഹമെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. ബെഹ്‌റയെ തുടരാൻ അനുവദിക്കില്ലെന്ന സൂചന സർക്കാരും രാഷ്ട്രീയവൃത്തങ്ങളും നേരത്തെ നൽകിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |