
തിരുവനന്തപുരം: ഇതിഹാസ താരം ലയണൽ മെസ്സി ഉൾപ്പെടെയുള്ള അർജൻ്റീന ഫുട്ബാൾ ടീമിനെ കേരളത്തിൽ കൊണ്ടുവരാനെന്ന പേരിൽ നടത്തിയ ക്രമക്കേടുകളിൽ ഏതുതരം അന്വേഷണം വേണമെന്ന് സർക്കാർ നിയമോപദേശം തേടി. അഡ്വക്കേറ്റ് ജനറലിനോടും പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിനോടുമാണ് ഉപദേശം തേടിയത്. ക്രൈംബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കാനായിരുന്നു ആഭ്യന്തരവകുപ്പിലെ ധാരണ. അഴിമതിയും വിദേശനാണ്യവിനിമയ ചട്ടലംഘനവും ജി.എസ്.ടി തട്ടിപ്പുമടക്കമുള്ള ക്രമക്കേടുകളുള്ളതിനാൽ ഉചിതമായ അന്വേഷണ ഏജൻസി ഏതാണെന്നാണ് സർക്കാർ ഉപദേശം തേടിയത്. ജി.എസ്.ടി വകുപ്പിന്റെ എസ്.ഐ.ടി അന്വേഷണം നടത്തുന്നുണ്ട്. കള്ളപ്പണ ഇടപാടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തിട്ടുമുണ്ട്. വിദേശനാണ്യ വിനിമയചട്ടലംഘനമടക്കം ഉണ്ടായെങ്കിൽ അന്വേഷിക്കേണ്ടത് സി.ബി.ഐയാണ്. എന്നാൽ ഇവിടെ കേസെടുത്ത് ഈ ലംഘനം കണ്ടെത്തിയാൽ മാത്രം സി.ബി.ഐ അന്വേഷണത്തിന് ശുപാർശ ചെയ്യാമെന്ന് പൊലീസ് സർക്കാരിനെ അറിയിച്ചിരുന്നു. അന്താരാഷ്ട്ര ഇടപാടുകൾ നടന്നതിനാൽ വിദേശത്തടക്കം അന്വേഷണം വേണ്ടിവരുമെന്നതും നിയമോപദേശം തേടാൻ സർക്കാരിനെ പ്രേരിപ്പിച്ചു.
അർജന്റീന ഫുട്ബാൾ അസോസിയേഷനുമായി കരാറുണ്ടാക്കാൻ സ്വകാര്യ കമ്പനിക്ക് സർക്കാർ അനുമതി നൽകിയതിന്‍റെ നടപടിക്രമം എന്തായിരുന്നുവെന്നും താൽപര്യപത്രം ക്ഷണിച്ചാണോ അനുമതി നൽകിയത് എന്നിവയെല്ലാം അന്വേഷണപരിധിയിൽ വരും. കമ്പനിയെ ഏൽപ്പിച്ചപ്പോൾ വിപണിമൂല്യമോ സാമ്പത്തിക ശേഷിയോ ഫണ്ടിന്റെ ഉറവിടമോ പരിഗണിച്ചിട്ടില്ല. സ്പോൺസർ എത്ര ഫണ്ട് നൽകി, ഫണ്ടിന്റെ ഉറവിടം എന്താണ് ഉൾപ്പെടെയുള്ള കാര്യങ്ങളും അന്വേഷിക്കും. മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന പേരിൽ നടത്തിയ വിദേശയാത്രകൾ, കരാർ വ്യവസ്ഥകൾ എന്നിവയ്ക്കൊപ്പം ഔദ്യോഗികരേഖകളും ബാങ്ക് ഇടപാടുകളും സൂക്ഷ്മമായി പരിശോധിക്കും. സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് വായ്പകളല്ലാതെ മറ്റ് രണ്ട് ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് 206 കോടി രൂപ ലഭിച്ചതും 22.68കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയതും കണ്ടെത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |