
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി നിശ്ചയിച്ചുകൊണ്ടുള്ള ബഡ്‌ജറ്റ് പ്രഖ്യാപനത്തിൽ വിമർശനം ശക്തമാകുന്നതിനിടെ എക്‌സൈസ് മന്ത്രി എം. ലിജു ഇന്ന് മുഖ്യമന്ത്രിയെ കാണും. വകുപ്പ് മന്ത്രി അറിയാതെയുള്ള തീരുമാനത്തിൽ അദ്ദേഹം മുഖ്യമന്ത്രി വി.ഡി. സതീശനെ പ്രതിഷേധമറിയിക്കുമെന്നാണ് വിവരം. നിയമസഭയിൽ ആയിരിക്കും കൂടിക്കാഴ്‌ച.
സംസ്ഥാന ബഡ്‌ജറ്റിന്മേലുള്ള ചർച്ച ഇന്നും നാളെയും മറ്റെന്നാളുമായി സഭയിൽ നടക്കും. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവും ധാതു സംസ്‌കരണത്തിലെ സ്വകാര്യ പങ്കാളിത്തവും പ്രധാന ചർച്ചയാവും. രണ്ട് വിഷയത്തിലും ശക്തമായി എതിർപ്പുന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഇവയിൽ കോൺഗ്രസിൽ നിന്നും എതിർപ്പുയർന്നിരുന്നു.
വീര്യം കുറഞ്ഞ മദ്യത്തിന്റെ വിപണനത്തിനുള്ള ബഡ്ജറ്റിലെ വില്പന നികുതി നിർദ്ദേശം യു.ഡി.എഫിലോ പാർട്ടിയിലോ ചർച്ച ചെയ്യാതെയാണ് തീരുമാനമെടുത്തെന്ന ആക്ഷേപം ശക്തമാണ്. 0.5 ശതമാനം മുതൽ പത്ത് ശതമാനം വരെ വീരമുള്ള മദ്യത്തിന് 120ഉം, 10ന് മുകളിൽ 20 ശതമാനം വരെ വീര്യമുള്ളതിന് 175 ശതമാനവും നികുതിയാണ് നിശ്ചയിച്ചത്. എൽ.ഡി.എഫ് സർക്കാർ വീര്യം കുറഞ്ഞ മദ്യത്തിന് ചട്ടഭേദഗതി കൊണ്ടുവന്നെങ്കിലും നികുതി ഇളവ് നൽകിയിരുന്നില്ല.
കാർഷികോത്പന്നങ്ങളിൽ നിന്നുള്ള വൈൻ, മദ്യം, വീര്യം കുറഞ്ഞ മദ്യം എന്നിങ്ങനെ മൂന്ന് ചട്ടഭേദഗതികളാണ് കൊണ്ടുവന്നത്. കശുമാങ്ങ, കൈതച്ചക്ക, ചക്ക, വാഴപ്പഴം, ജാതിക്കയുടെ തൊണ്ട് എന്നിവയിൽ നിന്ന് വീര്യം കുറഞ്ഞ മദ്യവും മൂല്യവർദ്ധിത ഉത്പന്നങ്ങളും ഉത്പാദിപ്പിച്ച് കർഷകർക്ക് അധിക വരുമാനമുണ്ടാക്കുകയായിരുന്നു ലക്ഷ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |