
''നിങ്ങളുടെ മനസിൽ ഞാനുണ്ട്. ഞാൻ തൃപ്തയാണ്''
- എസ്.ജാനകി,
2017 ഒക്ടോബർ 28
(ഏറ്റവും ഒടുവിൽ സദസിനു മുന്നിൽ ജാനകി പറഞ്ഞത്.)
നെറ്രിയിൽ മുകളിൽ നീട്ടിവരച്ചൊരു ഭസ്മക്കുറി. പിന്നെ അതേ വലിപ്പത്തിൽ ചന്ദനക്കുറി. അലിവൂറുന്ന മിഴിയിണകളും സദാ നിറയുന്ന പുഞ്ചിരിയും. ആ പുഞ്ചിരിയാണ് ഇന്നലെ മാഞ്ഞുപോയത്. ആ മിഴികളാണ് എന്നെന്നേക്കുമായി അടഞ്ഞത്. മലയാളികളുടെ താരാട്ടുപാടി ഉറക്കിയ അമ്മ, ജാനകി അമ്മ ഇനിയില്ല.
എത്ര തലമുറകളാണ് എസ്. ജാനകിയുടെ മധുരമൂറുന്ന ശബ്ദത്തിൽ നിദ്രതൻ നീരാഴിയിൽ നീന്തിത്തുടിച്ചത്!മലർക്കൊടി പോലെ വർണത്തുടി പോലെ മയങ്ങൂ.... നീ എൻ മടി മേലെ....
ശ്രീകുമാരൻ തമ്പിയുടെ വരികൾ സലിൽ ചൗധരിയുടെ സംഗീതം. ജാനകിയമ്മയുടെ ആലാപനം. ഇനിയുമുണ്ട് താരാട്ടുപാട്ടുകൾ. അമ്മ പാടും പോലെ, അതിനേക്കാൾ മാധുര്യത്തോടെ... ഇനി ഉണരാനാണെങ്കിലും അവിടേയും ജാനകിയമ്മയുടെ നെഞ്ചിൽ തൊടും സ്വരം 'ഉണരൂ വേഗം നീ...' ഇനി പ്രണയമാണെങ്കിലോ 'നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ....' ആരേയും അനുരാഗതരളിതമാക്കുന്ന ആലാപനം. വിരഹത്തിന്റെ വീഥിയിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു 'സ്വർണമുകിലേ സ്വർണമൂകിലേ സ്വപ്നം കാണാറുണ്ടോ....' എന്നു തുടങ്ങുന്ന ഗാനം. ഹൃത്തടത്തിൽ വേദന കോരിയിടുന്ന 'സന്ധ്യേ കണ്ണീരിതെന്തേ...?'
ഇരുപതോളം ഭാഷകളിൽ എണ്ണിയാലൊടുങ്ങാത്ത ഗാനങ്ങൾ ആലപിച്ച് അവയെല്ലാം ആസ്വാദക മനസിൽ അവശേപ്പിച്ചിട്ടാണ് ജാനകി അന്ത്യയാത്രയായത്. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിൽ 1938 ഏപ്രിൽ 23ന് ജനിച്ച ജാനകിക്ക് ഏതുരാഗവും ഭാവവും ഭാഷയും വഴങ്ങുമായിരുന്നു. ജാനകിയമ്മയെ സംബന്ധിച്ചിടത്തോളം തെന്നിന്ത്യ മുഴുവൻ സംഗീതകുടുംബമായി മാറുകയായിരുന്നു.
തന്റെ പാട്ട് ജീവിതം 2017 ഒക്ടോബർ 28 അവസാനിപ്പിച്ചിരുന്നു. പിന്നെ എല്ലാരിൽ നിന്നും അകന്നൊരു ജീവിതം. അന്ന് മൈസൂരു മാനസ ഗംഗോത്രിയിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ വലിയൊരു സംഗീതനിശ ഒരുക്കി അവിടെ മതിവരുവോളം പാടിപ്പാടിയാണ് ജനകി നിറ കണ്ണുകളോടെ മറ്റൊരു ജീവിതത്തിലേക്ക് കടന്നത്.
ദക്ഷിണേന്ത്യയിലെ സംഗീത ആസ്വാദകർ ഒഴുകിയ എത്തിയ ആ സംഗീത സന്ധ്യയിൽ തെന്നിന്ത്യയുടെ താരഗായികയായി ജാനകിയമ്മ മാറിയ'ശിങ്കാര വേലനെ ദേവ' എന്ന പാട്ടാണ് ജാനകി ആദ്യം ആലപിച്ചത്. തുടർന്ന് തമിഴ്, തെലുങ്ക്, മലയാളം, കന്നട ഗാനങ്ങൾ സ്വരമിടറാതെ ജാനകി അമ്മ പാടിയപ്പോൾ ഓരോരുത്തരും അരുത് അമ്മേ പാട്ട് നിറുത്തരുത് എന്ന് സ്വയം പറയുന്നുണ്ടായിരുന്നു. മലയാളത്തിൽ 'മദനോത്സവം' എന്ന ചിത്രത്തിലെ 'സന്ധ്യേ കണ്ണീരിതെന്തേ...'' അന്ന് ജാനകിഅമ്മ ആദ്യം പാടിയത്. 'നിങ്ങളുടെ സ്നേഹമാണ് എന്നെ ഇന്ന് ഇവിടെയെത്തിച്ചത്. നിങ്ങളുടെ മനസിൽ ഞാനുണ്ട്. ഞാൻ തൃപ്തയാണ്'' ഏറ്റവും ഒടുവിൽ സദസിനു നേർക്കു കൈകൂപ്പിക്കൊണ്ടങ്ങനെ പറഞ്ഞപ്പോൾ മാത്രമാണ് ജാനകിമ്മയുടെ സ്വരമിടറിയത്.
ഒരു മനുഷ്യായുസുകൊണ്ട് പകർന്നു തരാനുള്ളതൊക്കെയും നിങ്ങൾക്കു തന്നില്ലേ.... എന്ന് പറയാതെ പറയുന്നുണ്ടായിരുന്നു ആ മിഴികൾ. അപ്പോഴും മലയാളികൾ ഉൾപ്പെടെയുള്ളവർ പ്രതീക്ഷിച്ചിരുന്നു. ഒരിക്കൽകൂടി ജാനകിയമ്മ വരും പാടിയുറക്കാൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |