
കൊച്ചി: നാഷണൽ കോൺഗ്രസ് പാർട്ടി (സെക്യുലർ) എന്ന പേരിൽ പ്രവർത്തനം തുടരാനും ശരത്പവാറുമായുള്ള ബന്ധം പൂർണമായി അവസാനിപ്പിച്ച് എൽ.ഡി.എഫിൽ തുടരാനും എ.കെ. ശശീന്ദ്രൻ വിഭാഗം എൻ.സി.പി സംസ്ഥാന പൊതുയോഗം തീരുമാനിച്ചു. നാഷണലിസ്‌റ്റ് എന്നത് നാഷണൽ എന്നാക്കി ഭരണഘടന ഭേദഗതി ചെയ്‌തു. തിരഞ്ഞെടുപ്പ് കമ്മിഷൻ മറിച്ചൊരു നിർദ്ദേശം നൽകും വരെ എൻ.സി.പി (എസ്) എന്ന പേര് ഉപയോഗിക്കും. ഈ പേര് ഉപയോഗിക്കരുതെന്ന് പി.സി. ചാക്കോ വിഭാഗം ആവശ്യപ്പെട്ടിരുന്നു.പ്രസിഡന്റ് തനിച്ച് തീരുമാനമെടുക്കുന്നത് ഒഴിവാക്കാൻ കോർ കമ്മിറ്റി രൂപീകരിക്കും. ശരത് പവാറുമായി ബന്ധമില്ലാതെ സംസ്ഥാന പാർട്ടിയായി പ്രവർത്തിക്കും. ബി.ജെ.പിയുമായും കോൺഗ്രസുമായും ഒരേ സമയം ചർച്ചകൾ നടത്തുന്ന ശരത് പവാറിന്റെ അവസരവാദ രാഷ്‌ട്രീയം അംഗീകരിക്കില്ല. മതേതര, സോഷ്യലിസ്റ്റ് നിലപാടുകൾ തുടരുമെന്നും രാഷ്ട്രീയപ്രമേയത്തിൽ പറയുന്നു. 35 ജനറൽ സെക്രട്ടറിമാരിൽ 27ഉം, 12 ജില്ലാ പ്രസിഡന്റുമാരും ഒപ്പമുണ്ട്. സംസ്ഥാന ഭാരവാഹികളെ പിന്നീട് പ്രഖ്യാപിക്കും.സംസ്ഥാന പ്രസിഡന്റ് തോമസ് കെ.തോമസ് അദ്ധ്യക്ഷത വഹിച്ചു. എ.കെ. ശശീന്ദ്രൻ, പി.കെ. രാജൻ, വർക്കല ശ്രീകുമാർ, കെ. ഷാജി, ശശിധരൻപിള്ള, കെ.ആർ. സുഭാഷ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |