
പത്തനംതിട്ട: പത്തനംതിട്ട കോന്നിയിൽ സഹപാഠികൾ പീഡിപ്പിച്ചെന്ന 13കാരിയുടെ വ്യാജ പരാതിയിൽ കസ്റ്റഡിയിലെടുത്ത തന്നെ പൊലീസ് ക്രൂരമായി മർദ്ദിച്ചെന്ന് യുവാവ്. കാലിൽ ബൂട്ടിട്ട് ചവിട്ടിയരച്ചെന്നും മുടിിയിൽ പിടിച്ചുവലിച്ചെന്നും യുവാവ് ആരോപിച്ചു. ബൈപാസ് കഴിഞ്ഞ ആളാണെന്ന് പറഞ്ഞിട്ടും ഉപദ്രവിച്ചു. ചെവിയിൽ പിടിച്ച് കറക്കി. മൂന്നാംതീയതി വൈകിട്ട് പിടികൂടിയ ശേഷം ഇന്നലെ വൈകിട്ടാണ് വിട്ടയച്ചത്. ഈ സമയമത്രയും പ്രായപൂർത്തിയാകാത്ത കുട്ടികളും സ്റ്റേഷനിൽ ഉണ്ടായിരുന്നു. ആളുമാറി സഹോദരനെയും പിടിച്ചുകൊണ്ടുപോയെന്നും പിന്നീട് വിട്ടയച്ചുവെന്നും യുവാവ് വിശദമാക്കി.
പത്തനംതിട്ടയിൽ സഹപാഠികൾ പീഡിപ്പിച്ചുവെന്ന 13കാരിയുടെ പരാതി സഹപാഠിയുമായി ബ്രേക്ക്അപ്പ് ആയതിന്റെ ദേഷ്യത്തിൽ കെട്ടിച്ചമച്ചതെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. സഹപാഠി ഉൾപ്പെടെ ഉപദ്രവിച്ചുവെന്നായിരുന്നു കൗൺസിലിംഗിൽ പെൺകുട്ടി പറഞ്ഞത്. എന്നാൽ വൈദ്യപരിശോധനയിൽ ലൈംഗിക ചൂഷണം നടന്നിട്ടില്ലെന്ന് തെളിഞ്ഞു. ഇതോടെ കസ്റ്റഡിയിലെടുത്ത ആറുപേരെ ഇന്നലെ വൈകിട്ട് പൊലീസ് വിട്ടയച്ചിരുന്നു. സഹപാഠിയുമായി പ്രണയത്തിലായിരുന്ന പെൺകുട്ടി രണ്ടാഴ്ച മുൻപാണ് ബ്രേക്ക്അപ്പ് ആയതെന്നാണ് വിവരം. ഇതിന്റെ വൈരാഗ്യത്തിലാണ് പെൺകുട്ടി വ്യാജപരാതി ഉന്നയിച്ചതെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.
ഒമ്പതാം ക്ലാസുകാരിയാണ് പത്തുപേർക്കെതിരെ പീഡനപരാതി ഉന്നയിച്ചത്. സ്കൂളിൽ നടത്തിയ കൗൺസിലിംഗിനിടെയായിരുന്നു പെൺകുട്ടിയുടെ വെളിപ്പെടുത്തൽ. തുടർന്ന് ചൈൽഡ് ഹെൽപ് ലൈൻ വഴി പൊലീസിന് പരാതി നൽകി. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് രണ്ട് പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തു. പെൺകുട്ടിയുടെ വീട്ടിലും സ്കൂളിലും വച്ച് ലൈംഗികാതിക്രമം നടന്നതെന്നായിരുന്നു പരാതി. പരാതിയ്ക്ക് പിന്നാലെ പ്രായപൂർത്തിയാകാത്ത നാല് പേരുൾപ്പെടെ ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ വിശദമായ ചോദ്യംചെയ്യലിൽ പെൺകുട്ടിയുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ടായതോടെ പൊലീസിന് സംശയം തോന്നുകയായിരുന്നു. അതേസമയം വ്യാജപരാതിയിലേക്ക് നീങ്ങിയ സാഹചര്യം ഉൾപ്പെടെ അന്വേഷിക്കാനാണ് പൊലീസിന്റെ തീരുമാനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |