തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡിലെ വിവാദ നിയമനത്തിൽ പിഎസ്‌സിക്ക് തിരിച്ചടിയായി വിവരാവകാശ കമ്മീഷന്റെ ഉത്തരവ്. നിയമനവുമായി ബന്ധപ്പെട്ട പരീക്ഷാ രേഖകൾ പുറത്തുവിടാൻ വിവരാവകാശ കമ്മീഷൻ നിർദേശിച്ചു. ഉത്തരക്കടലാസും അഭിമുഖത്തിലെ മാർക്കിന്റെ വിവരങ്ങളുമടക്കം എല്ലാ രേഖകളും അപേക്ഷിച്ചവർക്ക് ഏഴ് ദിവസത്തിനകം നൽകാനാണ് കമ്മീഷൻ നിർദേശിച്ചിരിക്കുന്നത്. ഉദ്യോഗാർത്ഥികൾ വിവരാവകാശ നിയമം വഴി ആവശ്യപ്പെട്ടിട്ടും നൽകാതിരുന്ന രേഖകൾ നൽകാനാണ് നിർദേശിച്ചിരിക്കുന്നത്.
അതേസമയം, മൂല്യനിർണയത്തിൽ പിഴവുണ്ടായെന്ന് പരീക്ഷാ കൺട്രോളർ വ്യക്തമാക്കി. മൂല്യനിർണയത്തിൽ അസൈൻ ചെയ്തതിൽ പിഴവുണ്ടായെന്നും പത്ത് ചോദ്യങ്ങൾ മൂല്യനിർണയത്തിന് നൽകിയിരുന്നില്ലെന്നും പരീക്ഷാ കൺട്രോളർ പറഞ്ഞു. തുടർന്നുള്ള അന്വേഷണത്തിന് എസ്‌പിയെ ചുമതലപ്പെടുത്തി. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനാണ് നിർദേശിച്ചിരിക്കുന്നത്. വാർത്താക്കുറിപ്പിലൂടെയാണ് പിഎസ്‌സി ഇക്കാര്യം അറിയിച്ചത്.
ആസൂത്രണ ബോർഡിലെ മൂന്ന് പ്രധാന തസ്തികകളിലേക്കുള്ള മൂല്യനിർണയ നടപടികളിലും റാങ്ക് പട്ടിക തയ്യാറാക്കിയ രീതിയിലും വ്യാപകമായ തട്ടിപ്പുണ്ടെന്ന് ചൂണ്ടിക്കാണിച്ച് ഉദ്യോഗാർത്ഥികൾ രംഗത്തെത്തുകയായിരുന്നു. ഉദ്യോഗാർത്ഥികൾ അപേക്ഷ നൽകി ഉത്തരക്കടലാസുകൾ കൈപ്പറ്റിയപ്പോഴാണ് ക്രമക്കേട് വ്യക്തമാകുന്നത്. ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ വിഭാഗം ചീഫ്, പേഴ്‌സ്‌പെക്ടീവ് പ്ലാനിംഗ് ഡിവിഷൻചീഫ്, പ്ലാനിംഗ് കോർഡിനേഷൻ ഡിവിഷൻ ചീഫ് എന്നീ തസ്തികളിലെ പരീക്ഷാ ഫലത്തിലാണ് ക്രമക്കേട് നടന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |