
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ പ്രമേയം പാസാക്കി മഹിളാകോൺഗ്രസ് സംസ്ഥാന കമ്മിറ്റി. മുഖ്യമന്ത്രി പാർട്ടിക്ക് വിധേയനായി പ്രവർത്തിക്കണമെന്നും അഹങ്കാര മനോഭാവം ഉപേക്ഷിക്കണമെന്നും പറയുന്ന പ്രമേയം ശനിയാഴ്ച ചേർന്ന സംസ്ഥാന കമ്മിറ്റി ഏകകണ്ഠമായാണ് പാസാക്കിയത് . പാർട്ടി പ്രവർത്തകരോടുള്ള മുഖ്യമന്ത്രിയുടെ മനോഭാവം മാറ്റണമെന്നും ആവശ്യപ്പെടുന്നു.
ഗവ. പ്ളീഡർ നിയമന പട്ടികയിൽ മഹിളാ കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഗായത്രി വി.നായരെ ഉൾപ്പെടുത്തണമെന്ന് ശുപാർശ ചെയ്ത് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എം.പി നൽകിയ കത്തുമായി ചെന്ന ഗായത്രിയെ ആക്ഷേപിച്ചു എന്നതാണ് മുഖ്യമന്ത്രിക്കെതിരായ ആരോപണം. ജെബി മേത്തറുടെ അദ്ധ്യക്ഷതയിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഗായത്രിയാണ് വിഷയം ഉന്നയിച്ചത്. മറ്റംഗങ്ങളും പിന്തുണച്ചു. ഇടതുപക്ഷ സർക്കാരിനെതിരെ നിരവധി സമരങ്ങൾ സംഘടിപ്പിക്കുകയും യു.ഡി.എഫിനെ അധികാരത്തിലെത്തിക്കാൻ അശ്രാന്ത പരിശ്രമം നടത്തുകയും ചെയ്ത തങ്ങളോടുള്ള മുഖ്യമന്ത്രിയുടെ സമീപനം അവഹേളനപരമാണെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി.
എ.ഐ.സി.സി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി, എ.ഐ.സി.സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, കേരളത്തിൻ്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എന്നിവർക്ക് പ്രമേയം കൈമാറി. എസ്.എഫ്.ഐ ബന്ധമുണ്ടായിരുന്നവരെ ഗവ. പ്ളീഡർ നിയമന പട്ടികയിൽ ഉൾപ്പെടുത്തിയെന്നാരോപിച്ച് കെ.എസ്.യു നേതൃത്വം മുഖ്യമന്ത്രിക്കെതിരെ നേരത്തെ വിമർശനം ഉയർത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |