
വിമർശനം ആഭ്യന്തര മന്ത്രി വേദിയിലിരിക്കെ
ആലപ്പുഴ: ആഭ്യന്തരമന്ത്രി പങ്കെടുക്കുന്ന പൊതുപരിപാടിയിൽ, നഗരസഭയിലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ പൊളിറ്റിക്കൽ ക്രിമിനലുകളുമായി 'കൂട്ടുകച്ചവട'മെന്ന ആക്ഷേപവുമായി ജി.സുധാകരൻ എം.എൽ.എ. പൊലീസിനെതിരെയും വിമർശനമുന്നയിച്ചു.
ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ 2026 ഓണം റിബേറ്റ് മേളയുടെ ജില്ലാ തല ഉദ്ഘാടന വേദിയിൽ അദ്ധ്യക്ഷ പ്രസംഗത്തിനിടെയായിരുന്നു സംഭവം.
സി.പി.എമ്മുമായി രമേശ് ചെന്നിത്തലയുടെ പാർട്ടി നടത്തുന്ന കൂട്ടുകെട്ട് അവസാനിപ്പിക്കണം. പൊളിറ്റിക്കൽ ക്രിമിനലുകളുമായുള്ള ഇത്തരം 'കൂട്ടുകച്ചവടം' വലിയ അഴിമതിക്കാണ് വഴി തെളിക്കുന്നത്. എന്നെ വിളിച്ചു വരുത്തി പ്രതിഷേധിക്കാനായിരുന്നു എൽ.ഡി.എഫിന്റെ പ്ലാൻ. കോൺഗ്രസാണ് നഗരസഭ ഭരിക്കുന്നത്. എനിക്കെതിരെ പ്ലക്കാർഡ് ഉയർത്തി. എന്തുകൊണ്ട് യു.ഡി.എഫ് കൗൺസിലർമാർ അത് നീക്കം ചെയ്തില്ല. പൊലീസ് എന്തുകൊണ്ട് ആരെയും അറസ്റ്റ് ചെയ്തില്ല. ഞാൻ ഉണ്ടായിരുന്നേൽ എന്റെ മുഖത്തിനടുത്ത് കൊടി പിടിച്ചാൽ അവന്റെ മുഖത്ത് അടിക്കും. സംഘർഷം ഉണ്ടാകാതിരിക്കാനാണ് പരിപാടിയിൽ പങ്കെടുക്കാതെ പോയത്. നഗരസഭയിലെ പ്രതിപക്ഷനേതാവ് സ്ത്രീകളെ സംരക്ഷിക്കാൻ ഇറങ്ങിയിരിക്കുകയാണ്. ചരിത്രം എല്ലാവർക്കും അറിയാം. ഈ കൂട്ട് ഉപേക്ഷിച്ചാൽ അടുത്ത തവണ ആലപ്പുഴയിൽ 9 സീറ്റും യു.ഡി.എഫ് വിജയിക്കും. തോമസ് ജയിച്ചത് പോലെയല്ല എന്റെ ജയം - സുധാകരൻ പറഞ്ഞു.
പ്രതിഷേധം ശരിയായ രീതിയിലല്ല: ചെന്നിത്തല
വേദിയിൽ വിമർശനങ്ങൾക്ക് മറുപടി പറയാത്ത ചെന്നിത്തല, പിന്നീട് മാദ്ധ്യമങ്ങളെ കണ്ട് പിന്തുണ പ്രഖ്യാപിച്ചു. ജനങ്ങൾ തിരഞ്ഞെടുത്ത് ഉയർത്തിക്കൊണ്ടുവന്ന ഒരു മുതിർന്ന നേതാവിനെ എവിടെച്ചെന്നാലും കരിങ്കൊടി കാണിക്കുന്നത് ജനാധിപത്യപരമായ നടപടിയല്ല. അദ്ദേഹത്തെ അപമാനിക്കുന്ന നടപടിയെയും അംഗീകരിക്കില്ല. കൂട്ടുകച്ചവടമെന്ന ആരോപണത്തെക്കുറിച്ച് അറിയില്ലെന്നും ചെന്നിത്തല പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |