
തിരുവനന്തപുരം: സംസ്ഥാനത്ത് പി.എം.ശ്രീ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് മന്ത്രിസഭാ ഉപസമിതി ഈ ആഴ്ച റിപ്പോർട്ട് സമർപ്പിച്ചേക്കും. ബുധനാഴ്ച മന്ത്രിസഭാ ഉപസമിതി യോഗം ചേരും.
പി.എം.ശ്രീയുമായി ബന്ധപ്പെട്ട് ലീഗ് നിലപാട് പൊതു വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീനെ അറിയിച്ചിട്ടുണ്ട്. സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് പദ്ധതി നടപ്പാക്കണമെന്നാണ് സർക്കാരിന്റെ താൽപ്പര്യം. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു നാലംഗ മന്ത്രിസഭാ ഉപസമിതിയോട് സർക്കാർ നിർദേശിച്ചത്. ഇതിന്റെ കാലാവധി അവസാനിച്ചിരുന്നു. ഉപ സമിതിക്ക് പി.എം.ശ്രീ വിഷയത്തിൽ യോജിപ്പിലെത്താൻ കഴിഞ്ഞിരുന്നില്ല.ഒരു യോഗം കൂടി
ചേരാൻ ധാരണയിലെത്തിയിരുന്നു. ഉപസമിതി അംഗങ്ങളായ റോജി എം. ജോണിനും പി.സി. വിഷ്ണുനാഥിനും പദ്ധതി നടപ്പിലാക്കുന്നതിൽ അനുകൂല നിലപാടാണുള്ളത്. കേന്ദ്ര വിഹിതം നഷ്ടപ്പെടുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ മേഖലയിൽ പദ്ധതികൾ നടപ്പാക്കാൻ കഴിയില്ലെന്നതാണ് കാരണമായി ഇവർ ചൂണ്ടിക്കാട്ടിയത്. മന്ത്രി എൻ.ഷംസുദ്ദീനും പദ്ധതി നടപ്പാക്കണമെന്നാണ് താൽപര്യം. 1615 കോടി രൂപ എസ്.എസ്.കെയ്ക്ക് കേന്ദ്രം നൽകാനുണ്ട്. ഈ വർഷത്തെ വിഹിതം കൂടി ലഭിച്ചില്ലെങ്കിൽ സ്‌കൂളുകളെ സാരമായി ബാധിക്കും. എന്നാൽ മന്ത്രി എം.ലിജു കഴിഞ്ഞ രണ്ട് യോഗങ്ങളിലും എതിർപ്പ് അറിയിച്ചെന്നാണ് അറിയുന്നത്. പ്രതിപക്ഷത്തായിരുന്നപ്പോൾ എതിർത്ത പദ്ധതിയെ അനുകൂലിച്ചാൽ രാഷ്ട്രീയമായി ദോഷം ചെയ്യുമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |