
തിരുവനന്തപുരം: കോട്ടയം, ആലപ്പുഴ ജില്ലകളിലെ ബാറുകളുടെ പ്രവർത്തനത്തിലും എക്സൈസിൻ്റെ പ്രവർത്തനത്തിലും ശുദ്ധീകരണം നടത്താൻ മന്ത്രി എം.ലിജുവിന്റെ നിർദ്ദേശം. രണ്ട് ജില്ലകളിലെയും ഉദ്യോഗസ്ഥരുടെ പ്രവർത്തനം കൃത്യമായി നിരീക്ഷിക്കാനും എക്സൈസ് കമ്മിഷണറോട് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
ആഗസ്റ്റ് 27 ന് മന്ത്രിക്ക് ലഭിച്ച രഹസ്യ വാട്ട്സാപ്പ് പരാതിയുടെ അടിസ്ഥാനത്തിലുളള അന്വേഷണമാണ് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ഉൾപ്പെടെ ഏഴ് ഉദ്യോഗസ്ഥരുടെ സസ്പെൻഷനിലേക്ക് നയിച്ചത്. ചങ്ങനാശ്ശേരിയിലെ മൂന്ന് ബാറുകളിൽ സമയക്രമം പാലിക്കാതെ മദ്യവില്പന നടക്കുന്നതായുളള പരാതി, മന്ത്രി എക്സൈസ് കമ്മിഷണർക്ക് കൈമാറി. തുടർന്നായിരുന്നു അന്വേഷണം. കേരള ബാർ ഹോട്ടൽ അസോസിയേഷൻ നേതാവാണ് സസ്പെൻഷനിലായ ഡെപ്യൂട്ടി കമ്മിഷണർ അശോക് കുമാറിന്റെ ഇടനിലക്കാരനായി പ്രവർത്തിക്കുന്നതെന്നുള്ള രഹസ്യ വിവരവും മന്ത്രിക്ക് കിട്ടി. എക്സൈസ് കമ്മിഷണർ ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ഇടപാടുകൾ നടത്തിയിരുന്ന മറ്റൊരു വ്യക്തിയുടെ പേരുവിവരം കിട്ടുന്നത്. ഏറെക്കാലമായി ഡെപ്യൂട്ടി കമ്മിഷണർ ഇത്തരം സാമ്പത്തിക ഇടപാടുകൾ നടത്തിവന്നിരുന്നതായും ചോദ്യം ചെയ്യലിൽ ബോദ്ധ്യമായി. ആലപ്പുഴ ജില്ലയിലും സമാന ക്രമക്കേടുകൾ നടക്കുന്നതായി മന്ത്രിക്ക് വിവരം ലഭിച്ചു. ചട്ടവിരുദ്ധമായി പ്രവർത്തിക്കുന്ന ബാറുകളുടെ ലൈസൻസ് റദ്ദാക്കാനും വീഴ്ച വരുത്തുന്ന എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കാനുമാണ് മന്ത്രിയുടെ നിർദ്ദേശം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |