
തള്ളിപ്പറഞ്ഞ് ചെന്നിത്തല
കൊച്ചി: കോൺഗ്രസിനെയും ആഭ്യന്തര വകുപ്പിനെയും വെട്ടിലാക്കി, 'ഓപ്പറേഷൻ തൂഫാനെ" പിന്തുണച്ച് കെ. സുധാകരൻ എം.പി പങ്കെടുത്ത കൊച്ചിയിലെ രഹസ്യ യോഗം. കുപ്രസിദ്ധ ക്രിമിനലുകളും മുൻ ഗുണ്ടാ നേതാക്കളും കൂട്ടത്തോടെ പങ്കെടുത്തു. യോഗത്തിൽ പങ്കെടുത്ത മട്ടാഞ്ചേരി ഷിബുവെന്ന ഗുണ്ട തൊട്ടടുത്ത ദിവസം ബാറിലെ വധശ്രമക്കേസിൽ മാരകായുധങ്ങളുമായി പിടിയിലായതും കോൺഗ്രസിനെ പ്രതിരോധത്തിലാക്കി.
നിരവധി ആക്രമണക്കേസുകളിൽ പ്രതിയായ മട്ടാഞ്ചേരി ഹാരിസ്, തോക്ക് കേസ് പ്രതി റിയാസ്, ക്രിമിനലായ പുലി നസീർ, കൊച്ചിയിലെ ബ്യൂട്ടി പാർലർ വെടിവയ്പ് കേസിലെ മുഖ്യ പ്രതി ബിലാൽ തുടങ്ങി ഗുണ്ടാ പശ്ചാത്തലമുള്ളവരുടെ വൻനിര സുധാകരനൊപ്പം വേദി പങ്കിട്ടു. വിവാദമായതോടെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സുധാകരനെ തള്ളിപ്പറഞ്ഞു. 'ഈ യോഗം സർക്കാർ പരിപാടിയല്ല. ആരാണ് യോഗം വിളിച്ചതെന്നോ ആരൊക്കെ പങ്കെടുത്തെന്നോ അറിയില്ല. ആഭ്യന്തര വകുപ്പ് അങ്ങനെയൊരു യോഗം ചേരുമെന്ന് തോന്നുന്നുണ്ടോ?" ചെന്നിത്തല മാദ്ധ്യമങ്ങളോട് ചോദിച്ചു.
ലഹരി വിരുദ്ധ പോരാട്ടത്തിന്റെ പേരിൽ അധോലോക സംഘങ്ങളെ അണിനിരത്തിയ നടപടിയിൽ കോൺഗ്രസിൽ കടുത്ത അമർഷമുണ്ട്. യോഗത്തെക്കുറിച്ച് തങ്ങൾക്ക് മുൻകൂർ അറിയിപ്പൊന്നും ലഭിച്ചിരുന്നില്ലെന്നും, ക്രിമിനലുകളുടെ കൂട്ടായ്മയുമായി കോൺഗ്രസിന് യാതൊരു ബന്ധവുമില്ലെന്നും എറണാകുളം ഡി.സി.സി ഭാരവാഹികളും വ്യക്തമാക്കി.ആഭ്യന്തര , എക്‌സൈസ് വകുപ്പുകൾ സംയുക്തമായി നടപ്പിലാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ", 'ഓപ്പറേഷൻ തണ്ടർ" എന്നീ ലഹരിവിരുദ്ധ പരിപാടികൾക്ക് ജനകീയ പിന്തുണ ഉറപ്പാക്കാനെന്ന വ്യാജേനയാണ് കൊച്ചിയിൽ യോഗം സംഘടിപ്പിച്ചത്. യോഗത്തിൽ പങ്കെടുത്തവരോട് ലഹരി വിരുദ്ധ പരിശ്രമങ്ങളുടെ ഭാഗമാകാൻ കെ. സുധാകരൻ ആവശ്യപ്പെട്ടു. യോഗത്തിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം
പുറത്തറിഞ്ഞത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |