
തിരുവനന്തപുരം: ഓണക്കാലത്ത് അരി വില കൂടിയാൽ 25,000 മെട്രിക് ടൺ അരി കൂടി സർക്കാർ വിപണിയിലെത്തിക്കും. ഇക്കാര്യം എഫ്.സി.ഐക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ് ഉറപ്പാക്കി.
ഓണക്കാലത്ത് അരി വില നിയന്ത്രിക്കുക ലക്ഷ്യമിട്ടു നിലവിൽ 1,65,932 മെട്രിക് ടൺ അരിയും 24,506 മെട്രിക് ടൺ ഗോതമ്പും വിതരണത്തിന് എത്തിച്ചിട്ടുണ്ട്. വില നിയന്ത്രിക്കാൻ ഇത്രയും അരി പര്യാപ്തമാണ്. വിപണിയിൽ അരി വില കൂടുകയാണെങ്കിൽ കൂടുതൽ അരി വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണു ഭക്ഷ്യവകുപ്പെന്ന് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.
ഒ.എം.എസ്.എസ് അരിക്ക് മികച്ച പ്രതികരണം ലഭിക്കുന്നുവെന്നാണു റിപ്പോർട്ട്. എല്ലാ റേഷൻ കടകളിലും അടിയന്തരമായി സ്‌പെഷ്യൽ അരി പൂർണ്ണമായി എത്തും. രണ്ടു ദിവസത്തിനുള്ളിൽ 2000 ടൺ ഒ.എം.എസ്.എസ് അരി വിതരണം ചെയ്തു. സപ്ളൈകോ ഔട്ട്ലെറ്റ് വഴി സെപ്തംബറിലെ അരിയും ഈ മാസം വാങ്ങാം. അതോടെ എല്ലാ കാർഡിനും സപ്ലൈകോ വഴി 36 കിലോ അരി ലഭിക്കും. .ഓണക്കാലത്ത് റേഷൻ അരിയുടെ വില 10.90 ൽ നിന്ന് 26 ആയി വർദ്ധിപ്പിച്ചുവെന്നത് കള്ള പ്രചാരണമാണെന്ന് മന്ത്രി അറിയിച്ചു. റേഷൻ കാർഡ് ഉടമകളുടെ അരി വിഹിതത്തിനോ വിലയ്ക്കോ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |