
കൊച്ചി: ഉയർന്നനിലകളിലേക്ക് കയറാൻവീടുകളിലും സ്ഥാപനങ്ങളിലും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും അനുമതികളില്ലാതെയും സ്ഥാപിക്കുന്ന വാക്വം ലിഫ്റ്റുകൾ അപകടമുണ്ടാക്കുമെന്ന് മുന്നറിയിപ്പ്. വായുമർദ്ദത്താലാണ് ഇവയുടെ പ്രവർത്തനം. സിലിൻഡറിലെ സീലുകൾക്ക് തകരാർ സംഭവിച്ചാലോ വായു ചോർച്ചയുണ്ടായാലോ മർദ്ദം പെട്ടെന്ന് കുറഞ്ഞ് ക്യാബിൻ താഴേക്ക് പതിക്കും. ബി.ഐ.എസ് നിലവാരമില്ലാത്തതിനാൽ ലൈസൻസില്ല. അപകടങ്ങളിൽ ഇൻഷ്വറൻസ് പരിരക്ഷയും ലഭിക്കില്ല. സാങ്കേതിക വശങ്ങളും സുരക്ഷാ, നിയമപ്രശ്നങ്ങളും അറിയാത്തവരാണ് ലിഫ്റ്റുകൾ സ്ഥാപിക്കുന്നവരിൽ ഏറെയും.
രൂപഭംഗിയാലും സ്ഥാപിക്കാനുള്ള സൗകര്യത്താലുമാണ് വാക്വം ലിഫ്റ്റുകൾ വ്യാപകമാകുന്നത്. ലൈസൻസ് വേണ്ടെന്നാണ് ഇവ സ്ഥാപിക്കുന്ന അന്യസംസ്ഥാന കമ്പനികൾ പറയുന്നത്. സമൂഹമാദ്ധ്യമങ്ങൾ വഴിയാണ് മാർക്കറ്റിംഗ്.
സുരക്ഷയില്ലായ്മ ചൂണ്ടിക്കാട്ടി ബോധവത്കരണം നടത്തുകയാണ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ്.
സാധാരണലിഫ്റ്റുകൾ വിലകുറവും സുരക്ഷിതവുമാണ്. ഇവയുടെ കർക്കശമായ ലൈസൻസ് വ്യവസ്ഥകളും നിർമ്മാണത്തിലെ കാലതാമസവും ഭംഗിക്കുറവുമാണ് വാക്വം ലിഫ്റ്റുകാർ മുതലെടുക്കുന്നത്.
@വാക്വം ലിഫ്റ്റിന് ചെലവ് 10 - 15 ലക്ഷം
@ സാധാരണ ട്രാക്ഷൻ ലിഫ്റ്റുകൾക്ക് 8 -10 ലക്ഷം
@സ്ഥാപിക്കാൻ മെഷീൻ റൂമോ, കുഴിയോ (പിറ്റ്), കേബിളുകളോ ആവശ്യമില്ല.
@ഒരു മീറ്ററോളം വ്യാസമുള്ള ഇടം മാത്രം മതി.
@ 360-ഡിഗ്രി ഗ്ലാസ് ട്യൂബുകൾ ഉപയോഗിക്കുന്നതിനാൽ കാണാൻ ഭംഗി
@എളുപ്പം മാറ്റി സ്ഥാപിക്കാനുമാകും.
സുരക്ഷാ ആശങ്കകൾ
1. ബ്യൂറോ ഒഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സിന്റെയോ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിന്റെയോ അനുമതികൾ വാങ്ങുന്നില്ല.
2. വായുമർദ്ദം നഷ്ടപ്പെടുന്ന അടിയന്തര ഘട്ടങ്ങളിൽ ലിഫ്റ്റ് താഴേക്ക് പതിക്കാതെ തടയാൻ സഹായിക്കുന്ന 'മെക്കാനിക്കൽ സേഫ്റ്റി ലോക്കുകൾ" പ്രവർത്തിച്ചില്ലെങ്കിൽ അപകടം.
ബി.ഐ.എസ് മാനദണ്ഡം പാലിക്കാത്ത ലിഫ്റ്റ് കമ്പനികൾക്കെതിരെ നടപടിയെടുക്കും. അംഗീകാരമില്ലാതെ ലിഫ്റ്റുകൾക്ക് പ്രവർത്തനാനുമതി നൽകില്ല.
ഇത്തരം ലിഫ്റ്റുകളുടെ പ്രവർത്തനം പരിശോധിച്ച് നടപടി സ്വീകരിക്കണമെന്ന് 2024ൽ ഹൈക്കോടതി വിധിയുണ്ടായിരുന്നു.
-ആർ. രാജേഷ് കുമാർ
ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |