തിരുവനന്തപുരം: ശബരിമല നെയ്യ് ക്രമക്കേടിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് കത്തയച്ച് ദേവസ്വം മന്ത്രി കെ മുരളീധരൻ. ഹൈക്കോടതി നിർദേശപ്രകാരം നിലവിൽ വിജിലൻസിന്റെ പ്രത്യേക സംഘം അന്വേഷണം നടത്തുന്നുണ്ട്.
ദേവസ്വം വിജിലൻസ് എസ്‌പിയും സെക്രട്ടറിയും നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന ക്രമക്കേടുകളുണ്ടെന്നാണ് മുരളീധരന്റെ കത്തിൽ പറഞ്ഞിരിക്കുന്നത്. കരിമ്പട്ടികയിൽപ്പെട്ട കമ്പനിക്ക് കരാർ ലഭിച്ചതിൽ ഉന്നത ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായും കത്തിലുണ്ട്. വിജിലൻസ് അന്വേഷണത്തിൽപ്പെടാത്തവ പ്രത്യേക സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
മിൽമയിൽ നിന്ന് കയറ്റിവിട്ട ശുദ്ധമായ നെയ്യ് മാറ്റി തമിഴ്‌നാട്ടിൽ നിന്നുള്ള വിലയും നിലവാരവും കുറഞ്ഞ നെയ്യ് പാക്കറ്റിലാക്കി ശബരിമലയിൽ എത്തിച്ചുവെന്നതാണ് കേസിനാസ്‌പദമായ വിവാദം. മുൻ സീസണിലാണ് ഇത് നടന്നതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ നേരത്തേ പ്രതികരിച്ചിരുന്നു. 1.67 ലക്ഷം ലിറ്റർ നിലവാരമില്ലാത്ത നെയ്യ് സന്നിധാനത്ത് എത്തിയതായും ഇതിലൂടെ മിൽമയ്‌ക്ക് 85 ലക്ഷം രൂപയ്‌ക്കധികം നഷ്‌ടമുണ്ടായെന്നുമാണ് റിപ്പോർട്ട്.
ഈ വർഷത്തെ അരവണ നിർമാണത്തിനായി പുറത്തുനിന്ന് നെയ്യ് വാങ്ങേണ്ടതില്ല എന്ന് തീരുമാനിച്ചതായി ജയകുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. ആവശ്യത്തിലധികം നെയ്യ് ഭക്തർ ശബരിമലയിൽ കൊണ്ടുവരുന്നുണ്ട്. അതിനാലാണ് പുറത്തുനിന്ന് വാങ്ങേണ്ടെന്ന് തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. നെയ്യ് ക്രമക്കേടിൽ പങ്കില്ലെന്ന വാദവുമായി മിൽമയും രംഗത്തെത്തിയിരുന്നു. നെയ്യിൽ ഗുണനിലവാര പ്രശ്‌നമുണ്ടെന്ന് ദേവസ്വം ബോർഡ് ഉന്നയിച്ചിട്ടില്ലെന്നും വിവാദം ബ്രാൻഡിന് ദോഷമുണ്ടാക്കിയെന്നും മിൽമ ചെയർമാൻ കെ എസ് മണി പറഞ്ഞത്. അന്വേഷണത്തിൽ മിൽമ പൂർണമായും സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Devaswom Minister K. Muraleedharan wrote to the Home Minister demanding a comprehensive probe into the Sabarimala ghee scandal. His letter alleged shocking irregularities, including a blacklisted company receiving a contract, suspecting high-level conspiracy. A special Vigilance team is already investigating the case involving 1.67 lakh liters of substandard ghee replacing Milma's product.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |