
കൊല്ലം: വീട്ടുകാർ മൊബൈൽ ഫോൺ നൽകാത്തതിനെ തുടർന്ന് ആത്മഹത്യയ്‌ക്ക് ശ്രമിച്ച പതിനേഴുകാരിക്ക് സി.പി.ആറിലൂടെ എസ്.ഐ നൽകിയത് പുതുജന്മം. ഫാനിൽ തൂങ്ങി മരിക്കാൻ ശ്രമിച്ച പതിനേഴുകാരിക്കാണ് ചടയമംഗലം എസ്.ഐ എഫ്.ആർ. മനോജ് രക്ഷയായത്. തിങ്കളാഴ്ച പുലർച്ച നാലരയോടെ ആയൂരിയിലായിരുന്നു സംഭവം.
വീട്ടുകാർ മൊബൈൽ വാങ്ങിവച്ചതോടെ പെൺകുട്ടി ആദ്യം കത്തിയെടുത്ത് ഭീഷണിമുഴക്കി. പിന്നാലെയാണ് മുറിയിൽ കയറി വാതിലടച്ചത്. വിളിച്ചിട്ടും തുറക്കാത്തതിനെ തുടർന്നാണ് വീട്ടുകാർ പൊലീസിന്റെ സഹായം തേടിയത്. ഇതിനിടയിൽ വീട്ടുകാർ ജനൽ ചില്ല് തകർത്ത് നോക്കിയപ്പോൾ പെൺകുട്ടി ഫാനിൽ കെട്ടിത്തൂങ്ങി പിടയ്ക്കുന്നതാണ് കണ്ടത്. പിന്നാലെ പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന എഫ്.ആർ. മനോജും ഗോം ഗാർഡ് ജോബിയും പാഞ്ഞെത്തി.
പുതിയ വീട്ടിലെ വാതിലായതിനാൽ പൊളിക്കാൻ പ്രയാസമായിരുന്നു. പണിപ്പെട്ടാണ് വാതിൽ പൊളിച്ചത്. തുടർന്ന് കെട്ടഴിച്ച് താഴെയിറക്കിയ ശേഷം പെൺകുട്ടിക്ക് മനോജ് സി.പി.ആർ നൽകി. രണ്ട് മിനിറ്റ് സി.പി.ആർ നൽകിയപ്പോൾ ഹൃദയമിടിപ്പ് പുനഃരാരംഭിച്ചു. നാല് മിനിറ്റ് കൂടി സി.പി.ആർ നൽകി പൊലീസ് ജീപ്പിൽ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
പെൺകുട്ടി അപകടനില തരണം ചെയ്തു. കൊല്ലം വെളിയം സ്വദേശിയാണ് മനോജ്. രണ്ടുവർഷം മുമ്പാണ് ജോലിയുടെ ഭാഗമായി സി.പി.ആർ നൽകുന്നത് പഠിച്ചത്. സി.പി.ആർ നൽകാതെ എത്തിച്ചിരുന്നുവെങ്കിൽ ഒരുപക്ഷേ പെൺകുട്ടിക്ക് ജീവൻ നഷ്ടമായേനെയെന്ന് ഡോക്ടർമാർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |