തിരുവനന്തപുരം: ഡൽഹിയിലെ വിദ്യാർത്ഥി സമരവുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ സംഘപരിവാർ സഹയാത്രികൻ ടി ജി മോഹൻദാസ് സൈബർ പൊലീസിന് മുന്നിൽ ഹാജരാകും. ഇന്ന് രാവിലെ പത്തിനാണ് എത്തുക. അറസ്റ്റിന് മുമ്പ് നോട്ടീസ് നൽകണമെന്ന സുപ്രീംകോടതി മാർഗനിർദ്ദേശങ്ങൾ പാലിച്ചില്ലെന്ന് വിലയിരുത്തിയാണ് മോഹൻദാസിന് ജാമ്യം നൽകിയത്. മട്ടാഞ്ചേരിയിലെ വീട്ടിൽ നിന്ന് തിരുവനന്തപുരം സൈബർ പൊലീസ് അറസ്റ്റ് ചെയ്തത് നോട്ടീസ് നൽകാതെയായിരുന്നു.
കർശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ചൊവ്വാഴ്ച മുതൽ മൂന്നുദിവസം തുടർച്ചയായി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം. രണ്ടുമാസം എല്ലാ തിങ്കളാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിലെത്തി രജിസ്റ്ററിൽ ഒപ്പിടണം. സമാന കുറ്റകൃത്യം ആവർത്തിക്കരുത്. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണം എന്നിവയാണ് ജാമ്യ വ്യവസ്ഥകൾ. വിവാദ വീഡിയോ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മെറ്റയ്ക്ക് പൊലീസ് കത്ത് നൽകി.
അറസ്റ്റിനുമുൻപ് പൊലീസ് നോട്ടീസ് നൽകിയില്ല എന്നത് മോഹൻദാസിനുവേണ്ടി ഹാജരായ അഭിഭാഷകൻ ശാസ്തമംഗലം അജിത് കോടതിയിൽ ചൂണ്ടിക്കാട്ടി. അഡിഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് മിഥുൻ ഗോപിയാണ് ജാമ്യം അനുവദിച്ചത്. നോട്ടീസ് നൽകിയാൽ പ്രതി ഒളിവിൽ പോകുമെന്ന ന്യായമാണ് റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് ചൂണ്ടിക്കാട്ടിയത്. ഇത് കോടതി അംഗീകരിച്ചില്ല.
T.G. Mohandas, a Sangh Parivar sympathizer, will appear before cyber police today following his arrest and subsequent bail. He was arrested for a controversial remark concerning Delhi student protests. Bail was granted because Supreme Court guidelines on issuing a notice before arrest were not adhered to by the authorities.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |