ന്യൂഡൽഹി: ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ സ്ഥിരം വി.സിമാരുടെ നിയമനത്തിൽ ഗവർണറും സർക്കാരും ഒത്തുതീർപ്പിലെത്തിയതോടെ കേസ് സുപ്രീംകോടതി അവസാനിപ്പിച്ചു. ഇതോടെ ഡോ. സിസാ തോമസ് സാങ്കേതിക സർവകലാശാല വി.സിയായും, ഡോ. സജി ഗോപിനാഥ് ഡിജിറ്റൽ സർവകലാശാല വി.സിയായും തുടരും.
തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസ് അതോറിട്ടിയിൽ നടന്ന മദ്ധ്യസ്ഥ ശ്രമങ്ങളിൽ ഇരുവിഭാഗവും തത്വത്തിൽ ഒത്തുതീർപ്പിലെത്തിയിരുന്നു. സുപ്രീംകോടതിയിൽ ആഗസ്റ്റ് 23ന് സംഘടിപ്പിച്ച അദാലത്തിൽ കേസ് എത്തിയപ്പോൾ ഒത്തുതീർപ്പിലെത്തിയ കാര്യം സർക്കാരിന്റെയും ഗവർണറുടെയും അഭിഭാഷകർ അറിയിച്ചു. ഇതോടെ ഹർജികളിലെ നടപടികൾ സുപ്രീംകോടതി അവസാനിപ്പിക്കുകയായിരുന്നു. അതേസമയം, വി.സി നിയമനത്തിലെ ഗവർണറുടെയും സർക്കാരിന്റെയും അധികാരമടക്കം നിയമപ്രശ്‌നങ്ങളിൽ കോടതിയിൽ വാദം തുടരും. ഇരുവിഭാഗവും നൽകിയ കേസുകളിലാണിത്.
ഒത്തുതീർപ്പുണ്ടാക്കിയത്
മുൻ സർക്കാരെന്ന് റോജി
തിരുവനന്തപുരം: സാങ്കേതിക സർവകലാശാ വൈസ്ചാൻസലർ നിയമനത്തെച്ചൊല്ലിയുള്ള തർക്കത്തിൽ ഗവർണറുമായി ഒത്തുതീർപ്പുണ്ടാക്കിയത് കഴിഞ്ഞ സർക്കാരിന്റെ കാലത്താണെന്ന് മന്ത്രി റോജി എം ജോൺ പറഞ്ഞു. നിയമന വിഷയത്തിൽ സർക്കാരും ചാൻസലറും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. സുപ്രീംകോടതിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന സ്പെഷ്യൽ ലോക് അദാലത്തിലേക്ക് കേസ് റഫർ ചെയ്യുകയായിരുന്നു. പിന്നാലെ അന്നത്തെ സർക്കാരും ചാൻസലറും തമ്മിൽ ധാരണയിലെത്തി. സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിൽ സ്ഥിരം വി.സിമാരെ നിയമിച്ചു. നിലവിൽ കേസ് സംബന്ധിച്ച നടപടിക്രമങ്ങൾ തുടരുന്നതിന് പ്രസക്തിയില്ലാതായ സാഹചര്യത്തിൽ, സാങ്കേതികമായി കേസ് അവസാനിപ്പിക്കുന്നതിനുളള അനുവാദം മാത്രമാണ് സർക്കാർ നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |