
തിരുവനന്തപുരം: എം.എസ്.സി കപ്പൽ കമ്പനിയുടെ 13,000 കോടി നിക്ഷേപം വിഴിഞ്ഞം തുറമുഖ വികസനത്തിന് മാത്രമേ ഉപയോഗിക്കാവൂ എന്നതായിരിക്കും അദാനിയുമായുള്ള അനുബന്ധ കരാറിൽ സർക്കാരിന്റെ മുഖ്യവ്യവസ്ഥ. എല്ലാ കപ്പലുകൾക്കും പ്രാപ്യമായ തുറമുഖമായി വിഴിഞ്ഞം നിലനിറുത്തണമെന്നതാവും മറ്റൊന്ന്.
എം.എസ്.സി കമ്പനിക്ക് കുത്തകയുണ്ടാവില്ലെന്ന് ഉറപ്പാക്കാനാണിത്. അദാനിയും ഇത് അംഗീകരിക്കുന്നതോടെ ഓഹരിയിടപാടിന് അനുമതി നൽകും. നിക്ഷേപത്തുക പൂർണമായും തുറമുഖത്തിന്റെ അടുത്തഘട്ട വികസനത്തിനുപയോഗിക്കുമെന്ന് ഇതിലൂടെ ഉറപ്പാക്കാം. ഇനിയുള്ള മൂന്ന്ഘട്ടങ്ങൾക്ക് 19,000 കോടി മുടക്കേണ്ടത് അദാനി മാത്രമാണ്. ഇതിനുള്ള പണം കണ്ടെത്താൻ വായ്പയെടുക്കുന്നതിന് പകരമായാണ് ഓഹരി കൈമാറുന്നതെന്നാണ് അദാനി വിശദീകരിക്കുന്നത്.
എം.എസ്.സിക്കോ അവരുടെ അനുബന്ധ സ്ഥാപനങ്ങൾക്കോ മാത്രമായി പ്രത്യേക ബെർത്ത് അവകാശങ്ങളുണ്ടാവില്ല. തുറമുഖത്തെ ഓപ്പൺ-ആക്‌സസ് പോർട്ട് ആയി നിലനിറുത്താനാവും. ഇനി നിർമ്മിക്കുന്നതിലെ ഒരു ടെർമിനൽ എം.എസ്.സിക്ക് മാത്രമായി നൽകുന്നതും കരാറിൽ പരിഗണിച്ചേക്കും.
അത് അദാനിയുടെ കമ്പനി
പ്രവർത്തനവും ഫണ്ട് വിനിയോഗവും സുഗമമാക്കാൻ
അദാനി രൂപീകരിച്ചതാണ് അദാനി വിഴിഞ്ഞം തുറമുഖ കമ്പനി.
# തുറമുഖത്തെ എല്ലാ നിക്ഷേപവും ഇടപാടും നടത്തുന്നത് അദാനിയുടെ കമ്പനിയുടെ അക്കൗണ്ടിലൂടെയാണ്. സർക്കാരിന് ഓഡിറ്റ് ചെയ്യാനാവുന്നതാണ് ഇതിലെ ഇടപാടുകൾ.
ഇതിലേക്കാണ് എം.എസ്.സിയുടെ 13000 കോടി നിക്ഷേപമെത്തുന്നത്.
# അദാനി വിഴിഞ്ഞം തുറമുഖ കമ്പനിയിൽ ഏറ്റവും കുറഞ്ഞത് 26% ഓഹരി അദാനിക്കുണ്ടാവണമെന്നാണ് നിലവിലെ കരാർ വ്യവസ്ഥ. 74% ഓഹരി കൈമാറ്റം ചെയ്യാമെന്ന് അർത്ഥം. നിലവിൽ 49 ശതമാനമാണ് എം.എസ്.സി കമ്പനിക്ക് കൈമാറുന്നത്.
ഉടമസ്ഥത സംസ്ഥാന സർക്കാരിന്
സംസ്ഥാന സർക്കാരിന്റെ പൂർണ ഉടമസ്ഥതയിലുള്ളതാണ് വിഴിഞ്ഞം തുറമുഖം. അദാനിയുമായി പൊതു-സ്വകാര്യ പങ്കാളിത്തമുണ്ടാക്കിയിട്ടുണ്ട്. തുറമുഖത്തിന്റെ നിർമ്മാണം, വികസനം, നടത്തിപ്പ് എന്നിവയെല്ലാം അദാനിയുടെ ചുമതലയാണ്.
ഡിസൈൻ, ബിൽറ്റ്, ഫിനാൻസ്, ഓപ്പറേറ്റ് ആൻഡ് ട്രാൻസ്ഫർ മാതൃകയാണിവിടെ. 40 വർഷം നടത്തിപ്പവകാശമുണ്ട്. അതിനുശേഷം സർക്കാരിനും അദാനിക്കും താത്പര്യമുണ്ടെങ്കിൽ 20 വർഷം കൂടി നീട്ടാമെന്നാണ് കരാർ. സാങ്കേതികമായി കേരളാ മാരിടൈം ബോർഡാണ് തുറമുഖത്തിന്റെ ഉടമസ്ഥർ. തുറമുഖത്തിന്റെ നിർമ്മാണ മേൽനോട്ടത്തിനും റോഡ്-റെയിൽ കണക്ടിവിറ്റിയടക്കം സജ്ജമാക്കാനും വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് എന്ന പൊതുമേഖലാ സ്ഥാപനമുണ്ട്.
ഭീമനെങ്കിലും എന്നും മൈനർ
കൂറ്റൻ മദർഷിപ്പുകൾ അടുക്കാവുന്നതും അതിവേഗം വളരുകയും ചെയ്യുന്ന തുറമുഖമാണെങ്കിലും വിഴിഞ്ഞം രേഖകളിൽ എന്നെന്നും 'മൈനർ പോർട്ട് ' ആയിരിക്കും. കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലും ഉടമസ്ഥതയിലുമുള്ളവയ്ക്ക് മാത്രമേ മേജർ പദവി ലഭിക്കൂ. കൊച്ചിയിലേത് കേന്ദ്ര നിയന്ത്രണത്തിലായതിനാൽ മേജറാണ്. സംസ്ഥാന സർക്കാരുകളുടെ ഉടമസ്ഥതയിലുള്ളവയെല്ലാം മൈനറാണ്. തുറമുഖം കേന്ദ്രത്തിനും സംസ്ഥാനത്തിനും അധികാരമുള്ള കൺകറന്റ് ലിസ്റ്റിലായതിനാൽ വിഴിഞ്ഞം തുറമുഖത്തിനായുള്ള സംസ്ഥാന തല നിയമങ്ങൾ കേന്ദ്ര പോർട്സ് ആക്ട്, മാരിടൈം ബോർഡ് ആക്ട് എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്.
മൈനർ തുറമുഖങ്ങൾ 200ൽ ഏറെ
ഇവയ്ക്ക് സംസ്ഥാന ഫണ്ടും സ്വകാര്യനിക്ഷേപവുമാണ് ആശ്രയം. നിർമ്മാണഘട്ടത്തിൽ പൊതു-സ്വകാര്യ പദ്ധതിയാണെങ്കിൽ കേന്ദ്രം വയബിലിറ്റി ഗ്യാപ് ഫണ്ട് (വി.ജി.എഫ്) നൽകാറുണ്ട്. മൈനർ പോർട്ടുകൾ കേരളത്തിൽ പതിനേഴെണ്ണമുണ്ട്.
മേജർമാർ 13
വിഴിഞ്ഞത്തിന്റെ ശേഷി ഇല്ലെങ്കിലും കേന്ദ്രത്തിന്റെ ഉടമസ്ഥതയിൽ രാജ്യത്താകെ 13 മേജർ തുറമുഖങ്ങളുണ്ട്. ഗുജറാത്ത്, മഹാരാഷ്ട്ര, മുബയ്, ഗോവ, മംഗളുരു, കൊച്ചി, കൊൽക്കത്ത, ഒഡിഷ, വിശാഖപട്ടണം, ചെന്നൈ, എന്നൂർ, തൂത്തുക്കുടി, പോർട്ട്ബ്ലെയർ എന്നിവയെല്ലാം മേജർ തുറമുഖങ്ങളാണ്. മേജർ തുറമുഖങ്ങൾക്ക് കേന്ദ്രഫണ്ടും സ്വന്തം വരുമാനവുമുണ്ട്. കേന്ദ്രഉടമസ്ഥതയിലുള്ള കൊച്ചി തുറമുഖത്തെ വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ ദുബായ് ആസ്ഥാനമായ ഡി.പി വേൾഡിന്റെ കൈവശമാണ്. കൊച്ചിൻ പോർട്ട് ട്രസ്റ്റുമായുണ്ടാക്കിയ കരാർ പ്രകാരമാണ് പ്രവർത്തനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |