
ന്യൂഡൽഹി: കേരളത്തിൽ അധികാരം നഷ്‌ടമായ സാഹചര്യവും പശ്ചിമ ബംഗാളിലെ നിറം മങ്ങിയ പ്രകടനവും ചർച്ച ചെയ്യുന്ന നിർണായക സി.പി.എം പി.ബി യോഗം ഡൽഹിയിൽ തുടങ്ങി. രണ്ടു ദിവസത്തെ ചർച്ചയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റിപ്പോർട്ട് ജൂലായിൽ ചേരുന്ന കേന്ദ്ര കമ്മിറ്റിയിൽ അവതരിപ്പിക്കും. ബി.ജെ.പിയുടെ ചരടുവലിയിൽ തൃണമൂൽ, ശിവസേന പാർട്ടികളിലുണ്ടായ പിളർപ്പ് അടക്കമുള്ള രാഷ്‌ട്രീയ സാഹചര്യങ്ങളും യോഗം വിലയിരുത്തുന്നു.
കേഡർ വോട്ടുകളിലെ ചോർച്ച, സ്ഥാനാർത്ഥി നിർണയത്തിലെ അപാകത തുടങ്ങിയ വീഴ്‌ചകൾ തിരിച്ചറിഞ്ഞ് തിരുത്തലുകൾ വരുത്തണമെന്ന നിർദ്ദേശങ്ങളോടെ കേരളത്തിൽ സംസ്ഥാന കമ്മിറ്റി അംഗീകരിച്ച റിപ്പോർട്ടാണ് പി.ബിയിൽ ചർച്ച ചെയ്യുന്നത്. അതിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും സെക്രട്ടറി എം.വി. ഗോവിന്ദനും എതിരെ ഉയർന്ന വിമർശനങ്ങൾ ഒഴിവാക്കിയതിനാൽ പി.ബി റിപ്പോർട്ടിലും അതുണ്ടാവില്ലെന്ന് ഉറപ്പായി.
ജനപ്രിയ തീരുമാനങ്ങൾ നടപ്പാക്കിയെങ്കിലും കേരളത്തിൽ എൽ.ഡി.എഫ് സർക്കാരിന് നേരിട്ടത് അസാധാരണ തോൽവിയാണെന്ന് യോഗത്തിന് മുൻപ് ജനറൽ സെക്രട്ടറി എം.എ.ബേബി പറഞ്ഞു. ചർച്ചയിൽ സംസ്ഥാന കമ്മിറ്റി റിപ്പോർട്ട് അതേപടി അംഗീകരിക്കുമെന്ന് പറയാനാകില്ല. എന്നാൽ പി.ബി വിശദമായി ചർച്ച ചെയ്യും-എം.എ.ബേബി കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |