
ന്യൂഡൽഹി: ഐ.എസ്.ആർ.ഒ ഈ വർഷം എട്ട് വിക്ഷേപണ ദൗത്യം നടത്താൻ ലക്ഷ്യമിടുന്നതായി ചെയർമാൻ വി.നാരായണൻ. അഹമ്മദാബാദിൽ മൂന്നാമത് ദേശീയ ബഹിരാകാശ ദിനാചരണത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ എട്ടുമാസമായി ഐ.എസ്.ആർ.ഒ ഒരു വിക്ഷേപണ ദൗത്യവും നടത്താതിരുന്നതിന് പിന്നാലെയാണ് ചെയർമാന്റെ പ്രഖ്യാപനം. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യയുടെ സ്വപ്ന ദൗത്യമായ 'ഗഗൻയാന്' മുന്നോടിയായുള്ള ആദ്യ ആളില്ലാ പരീക്ഷണ വിക്ഷേപണം നാല് മാസത്തിനുള്ളിൽ നടത്തും. ആശയവിനിമയം, നാവിഗേഷൻ, ഭൗമനിരീക്ഷണം, ശാസ്ത്രീയ ഗവേഷണം തുടങ്ങിയ മേഖലകൾക്ക് കരുത്തേകുന്ന 12 ഉപഗ്രഹങ്ങളാണ് എട്ട് ദൗത്യങ്ങളിലൂടെ വിക്ഷേപിക്കുക. വാണിജ്യ വിക്ഷേപണ രംഗത്തും ഐ.എസ്.ആർ.ഒ കൂടുതൽ സജീവമാകും. എസ്.എസ്.എൽ.വി ഉൾപ്പെടെയുള്ള വിക്ഷേപണ സംവിധാനങ്ങളുടെ സ്വകാര്യവത്കരണവും ഇതിനൊപ്പമുണ്ട്. 2035ഓടെ ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയമായ 'ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ' (ബി.എ.എസ്) സ്ഥാപിക്കും. ഇതിന്റെ ആദ്യ മൊഡ്യൂളിന് അനുമതി ലഭിച്ചെന്നും പറഞ്ഞു.
5 വർഷത്തിനുള്ളിൽ 200-300 ഉപഗ്രഹങ്ങൾ
അഞ്ച് വർഷത്തിനുള്ളിൽ 200-300 ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് എത്തിക്കുകയാണ് ലക്ഷ്യം. സ്വകാര്യ പങ്കാളിത്തം ശക്തമാക്കും.
ഗഗൻയാൻ ആളില്ലാ പരീക്ഷണ വിക്ഷേപണത്തിനായി 8,000 സിസ്റ്റം ടെസ്റ്റ് പൂർത്തിയാക്കി. എച്ച്.എൽ.വി.എം 3 റോക്കറ്റിന്റെ മൂന്ന് ഘട്ടങ്ങളും ക്രൂ എസ്‌കേപ്പ് സിസ്റ്റത്തിന്റെ മോട്ടോറും സജ്ജമായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |