തൃശൂർ: തൃശൂരിന്റെ പരമ്പരാഗത കലാരൂപമായ പുലിക്കളിയെ വിമർശിച്ച് നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. 'കണ്ടാൽ ഓക്കാനം വരുന്ന കലാവൈകൃതം ഒരിടത്തും ഉണ്ടാകില്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഇപ്പോഴിതാ ഖേദപ്രകടനവുമായി രംഗത്തെത്തിയിരിക്കുകയാണ് വി.കെ. ശ്രീരാമൻ . തന്റെ അഭിപ്രായപ്രകടനം പക്വതയുള്ളതായിരുന്നില്ലെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
'പുലികളിയെ സംബന്ധിച്ചുള്ള എന്റെ പോസ്റ്റിനു പിന്നാലെ അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഉള്ള പലതരത്തിലുള്ള അഭിപ്രായങ്ങളും പതിവുപോലെ തെറി വിളികളുമുണ്ടായി. അതിൽ ശ്രദ്ധേയമായി തോന്നിയ ഒരു അഭിപ്രായം ഇതാണ്. തൃശൂരിലെ പുലിക്കളി യഥാർത്ഥത്തിൽ ഒരു സിങ്കിൾ തീം കാർണിവെൽ ആണ്. കാസർകോടൻ പുലിക്കളി ഒരു മാർഷൽ ആർട്ട് ഫോം ആണ്. കായികത (ആയോധന കല) കലർന്ന കലാരൂപം. പരിശീലനവും മെയ് വഴക്കവും വേണ്ടത്.
കാർണിവെല്ലിന് അതൊന്നും ആവശ്യമില്ല. പ്രത്യക്ഷം സ്‌പെക്ടക്കിൾ സൃഷ്ടിക്കുക എന്നതാണ് പ്രധാനം.'
ഈ അഭിപ്രായം ശരിയാണെന്ന് ഞാൻ മനസിലാക്കുന്നു, അതിനാൽ എന്റെ അഭിപ്രായപ്രകടനം പക്വത ഉള്ളതായില്ല എന്നും. ഈ നൃത്ത കലാരൂപത്തെ കുറെക്കൂടി മനോഹരമാക്കാനുള്ള ശ്രമങ്ങൾ കലാകാരന്മാരുടെയും സംഘാടകരുടെയും ഭാഗത്തു നിന്നു ഉണ്ടാവട്ടെ എന്നാണെന്റെ ആശംസ. പുലിക്കളി കലാകാരന്മാർക്കും അതിനോടു ബന്ധപ്പെട്ടവർക്കും എന്റെ അഭിപ്രായപ്രകടനവും അനുചിതമായ പദപ്രയോഗങ്ങളും മനോവിഷമം ഉണ്ടാക്കിയെന്ന് ഞാൻ മനസിലാക്കുന്നു. അതിലുള്ള ഖേദം ഞാൻ രേഖപ്പെടുത്തുന്നു.'- അദ്ദേഹം കൂട്ടിച്ചേർത്തു.
Actor and writer V.K. Sreeraman has expressed regret over his recent Facebook post criticizing Thrissur’s traditional Pulikali. His remarks, describing the art form as an unpleasant “artistic distortion,” drew widespread criticism.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |