
തിരുവനന്തപുരം: അന്തരിച്ച നടൻ സലിം കുമാറിന് അന്തിമോപചാരം അർപ്പിക്കാൻ മുഖ്യമന്ത്രി വി ഡി സതീശനെത്തിയ രീതി മാതൃകയാക്കണമെന്ന് സംവിധായകനും ബിജെപി നേതാവുമായ മേജർ രവി ആവശ്യപ്പെട്ടിരുന്നു. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലിക്കെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചിരുന്നു. ഇപ്പോൾ ഈ പരാമർശത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കോന്നി എംഎൽഎ കെ യു ജനീഷ് കുമാർ.
നടനും കമ്മ്യൂണിസ്റ്റ് നേതാവുമായ ഇന്നസെന്റ് അന്തരിച്ചപ്പോൾ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ 56 വണ്ടികളും 560 പൊലീസുകാരുമായാണ് അന്തിമോപചാരം അർപ്പിക്കാനെത്തിയതെന്നായിരുന്നു മേജർ രവിയുടെ വിമർശനം. ഇതിനെതിരെയാണ് പ്രതിപക്ഷ എംഎൽഎ കെ യു ജനീഷ് കുമാർ ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവച്ചത്.
ഇന്നസെന്റിന് അന്തിമോപചാരം അർപ്പിക്കാൻ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയ ദൃശ്യങ്ങൾ ഉൾപ്പെടെ പങ്കുവച്ചുകൊണ്ടായിരുന്നു എംഎൽഎയുടെ പ്രതികരണം. ദൃശ്യങ്ങളിൽ മുൻ മുഖ്യമന്ത്രിക്ക് അകമ്പടിയായി ഒരു വാഹനം മാത്രമാണുള്ളത്. പൊലീസുകാരുടെ എണ്ണവും ദൃശ്യങ്ങളിൽ കുറവാണ്. ഇത് ചൂണ്ടിക്കാട്ടിയാണ് ജനീഷ് കുമാർ എംഎൽഎ മേജർ രവിയെ വിമർശിച്ചത്.
'അടിമുടി നുണയനും സർവോപരി സംഘിയുമായ "മേജർ തള്ളുകാരനിൽ' നിന്ന് നുണകളല്ലാതെ മറ്റൊന്നും ഈ നാട് പ്രതീക്ഷിക്കുന്നില്ല. അല്ലെങ്കിലും, "കർമ്മയോദ്ധാ’യുടെ തിരക്കഥ മോഷ്‌ടിച്ചെന്ന കേസിൽ കോടതി 30 ലക്ഷം രൂപ നഷ്‌ടപരിഹാരം വിധിച്ച മഹാനിൽനിന്ന് ഇതിൽ കൂടുതൽ പ്രതീക്ഷിക്കരുത്.- കെ യു ജനീഷ് കുമാർ ഫേസ്ബുക്കിൽ കുറിച്ചു.
ഇന്നസെന്റിന്റെ മരണസമയത്ത് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ 56 വണ്ടികളും 560 പൊലീസുകാരും 10 ഫയർഫോഴ്സ് എഞ്ചിനുകളുമായി സാധാരണക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നാണ് മേജർ രവി വിമർശിച്ചത്. ജനങ്ങൾ വോട്ടുചെയ്ത് വിജയിപ്പിക്കുന്ന ജനപ്രതിനിധികൾ പൊങ്ങച്ചം കാണിക്കാൻ പാടില്ലെന്നും അവർ ജനങ്ങളുടെ സെർവന്റ് ആണെന്നും മേജർ രവി വീഡിയോയിൽ പറഞ്ഞിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |