SignIn
Kerala Kaumudi Online
Friday, 10 July 2026 1.30 AM IST

ആംബുലൻസുകൾ മാറും നവജാത ശിശുക്കൾക്ക് പ്രത്യേക വാഹനം ഒന്നിലധികം രോഗികളെ കൊണ്ടുപോകാൻ മൾട്ടി സ്ട്രക്ചർ

ambulance

തിരുവനന്തപുരം: അപകട മരണനിരക്ക് കുറയ്ക്കാൻ ആംബുലൻസുകളുടെ രൂപകല്പനയിലും സുരക്ഷാ ക്രമീകരണത്തിലും മാറ്രം വരുന്നു. നവജാതശിശുക്കളെ അടിയന്തര, വിദഗ്ദ്ധ ചികിത്സയ്ക്ക് വേഗത്തിൽ എത്തിക്കാൻ നിയോനാറ്റൽ ആംബുലൻസുകളും ഒന്നിലധികം രോഗികളെ ഒരേസമയം കൊണ്ടുപോകാനുള്ള മൾട്ടി സ്ട്രക്ചർ വാഹനങ്ങളും പുതുതായി വരും. റോ‌‌ഡപകടങ്ങളിൽ പെടുന്നവരെ രക്ഷിക്കുന്നതിനാവിശ്യമായ ഉപകരണങ്ങളും ആംബുലൻസുകളിൽ സജ്ജമാക്കും.

ഇതുസംബന്ധിച്ച കരട് റിപ്പോർട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ കൂടി ഉൾക്കൊള്ളിച്ച് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം തയ്യാറാക്കി. പൊതുജനാഭിപ്രായം കൂടി സ്വരൂപിച്ച ശേഷം വാഹനത്തിന്റെ നിർമ്മാണം, മെഡിക്കൽ ഉപകരണങ്ങൾ ഉറപ്പാക്കൽ എന്നിവ ഉൾക്കൊള്ളിച്ച ദേശീയ ആംബുലൻസ് കോഡായ ഓട്ടോമോട്ടീവ് ഇൻഡസ്ട്രി സ്റ്റാൻഡേർഡ് (എ.ഐ.എസ്)125ൽ ഭേദഗതികൾ വരുത്തും.

ആംബുലൻസുകളിൽ അടിയന്തര ചികിത്സ നൽകാൻ മെഡിക്കൽ ജീവനക്കാരെ ഉൾക്കൊള്ളിക്കണം, വാഹനത്തിൽ ശേഷി കൂടിയ ബാറ്ററി സംവിധാനം വേണം, രോഗികൾക്ക് യാത്രയ്ക്കിടയിൽ പരമാവധി സുരക്ഷ ഉറപ്പാക്കണം എന്നീ നിർദ്ദേശങ്ങളുമുണ്ട്.

ഒരു മണിക്കൂറിനുള്ളിൽ വൈദ്യ ഇടപെടൽ സാദ്ധ്യമാക്കിയാൽ 50 ശതമാനത്തോളം റോഡപകട മരണങ്ങൾ തടയാൻ കഴിയുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. കണക്കുകൾ പ്രകാരം കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യത്ത് ശരാശരി 1.70 ലക്ഷം പേർ പ്രതിവർഷം വിവിധ അപകടങ്ങളിലൂടെ മരിക്കുന്നുണ്ട്.

ആശുപത്രികളുമായി ബന്ധിപ്പിക്കും

ആംബുലൻസുകൾക്ക് ജി.പി.എസ് ട്രാക്കിംഗ്, ജി.ഐ.എസ് മാപ്പിംഗ് എന്നിവ നിർബന്ധം

ആംബുലൻസുകൾ അടിയന്തര പ്രതികരണ നമ്പറായ 112ൽ ബന്ധിപ്പിച്ചിരിക്കണം

ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ, റഫറൽ സെന്ററുകൾ, ആംബുലൻസ് സ്റ്റേഷനുകൾ, അപകട സാദ്ധ്യതയുള്ള പ്രദേശങ്ങൾ, കിടക്ക ലഭ്യതയുള്ള ആശുപത്രികൾ തുടങ്ങിയവയുമായി വാഹനങ്ങളെ ബന്ധിപ്പിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AMBULANCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA