
ആലപ്പുഴ : മൂന്നാം വയസിൽ ചെണ്ടയിൽ അരങ്ങേറിയ ആലപ്പുഴ സ്വദേശി അമരീന്ദർ ഇപ്പോൾ ചെണ്ട നിർമ്മാണത്തിലും പ്രഗത്ഭൻ. ഈ 21കാരൻ മൂന്നു വർഷം മുമ്പാണ് ചെണ്ട നിർമ്മാണത്തിലേക്കും കടന്നത്. ഇപ്പോൾ സ്വന്തം ചെണ്ടയിലാണ് മേളത്തിന് പോകുന്നത്.
ഗുരുക്കൻമാരുമൊത്ത് മേളപ്പെരുക്കം തീർക്കുന്ന നാളുകളിൽ ചെണ്ടനിർമ്മാണം കൗതുകത്തോടെ നോക്കി നിൽക്കുമായിരുന്നു. പിന്നീട് നിർമ്മാണ രീതികൾ കണ്ട് മനസിലാക്കി. 150ൽ അധികം ചെണ്ടകൾ നിർമ്മിച്ച് വിറ്റിട്ടുണ്ട്.
നിർമ്മാണച്ചെലവ് എത്രയാണോ ആ നിരക്കിൽ തന്നെയാണ് വിൽക്കുന്നത്. ഒരു ചെണ്ടയ്ക്ക് 15000 രൂപയോളം ചെലവാകും. ദുബായിലടക്കം അമരീന്ദറിന്റെ ചെണ്ടകൾ എത്തിയിട്ടുണ്ട്. ബാസ്, വലംതല, ഇടയ്ക്ക, തിമില എന്നിവയും നിർമ്മിച്ച് നൽകും. സ്വന്തമായി നിർമ്മിച്ച ചെണ്ട, ബാസ്, വലംതല എന്നിവ വാടകയ്ക്കും നൽകും. വീട്ടിൽ കുട്ടികളെ ചെണ്ടവാദ്യം അഭ്യസിപ്പിക്കുന്നുമുണ്ട്. തിമിലയും ഇടയ്ക്കയും അമരീന്ദർ പഠിച്ചിട്ടുണ്ട്.ലോജിസ്റ്റിക്സിൽ ഡിപ്ലോമ പൂർത്തിയാക്കിയിട്ടുണ്ട്. അച്ഛൻകൊമ്മാടി കേളംപറമ്പിൽ വീട്ടിൽ ഭുവനചന്ദ്രനും ചെണ്ട നിർമ്മാണത്തിൽ സഹായത്തിനുണ്ട്. ഷീബയാണ് അമ്മ.
രണ്ടുനാൾകൊണ്ട്
ഒരു ചെണ്ട
ആവശ്യക്കാർക്ക് രണ്ടുദിവസത്തിനുള്ളിൽ ചെണ്ട നിർമ്മിച്ചു നൽകും. ചെണ്ടയ്ക്ക് കുറ്റിയായി ഉപയോഗിക്കുന്ന കാതലുള്ള പ്ലാവിന്റെ തടി, പശുവിന്റെ തോൽ, കയർ മുറുക്കുന്നതിനായി ഉപയോഗിക്കുന്ന കുത്തുവാർ എന്നിവയടക്കമുള്ള സാമഗ്രികൾ തൃശൂരിൽ നിന്നാണ് എത്തിക്കുന്നത്. ചെണ്ടയുടെ കയറുകൾ മുറുക്കുന്നതിനായി അമരീന്ദർ സ്വന്തമായി ഒരു യന്ത്രവും നിർമ്മിച്ചിട്ടുണ്ട്. ഇതിന് 65000 രൂപ ചെലവായി.
ലാഭം പ്രതീക്ഷിച്ചല്ല ചെണ്ട നിർമ്മിച്ചുനൽകുന്നത്. വലിയ ഇഷ്ടത്തോടെ ചെയ്യുന്ന ജോലിയാണ്. നിർമ്മാണം വിപുലപ്പെടുത്തണമെന്ന് ആഗ്രഹമുണ്ട്
- ബി.കെ.അമരീന്ദർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |