
കൊടുങ്ങല്ലൂർ: ചരക്കുകൂലി വർദ്ധിച്ചതോടെ പ്രദേശത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. സ്‌കൂൾ സീസൺ ആരംഭിച്ചതിനാൽ വിപണിയിൽ പച്ചക്കറിക്ക് ആവശ്യക്കാർ ഏറിയതും തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ള വരവ് കുറഞ്ഞതുമാണ് വിലക്കയറ്റത്തിന് കാരണമായി വ്യാപാരികൾ ചൂണ്ടിക്കാണിക്കുന്നത്. മത്സ്യത്തിനും മാംസത്തിനും പിന്നാലെ പച്ചക്കറിക്കും വിലയേറിയതോടെ സാധാരണക്കാരുടെ കുടുംബ ബജറ്റ് പാടെ താളംതെറ്റിയ അവസ്ഥയിലാണ്.
പ്രാദേശിക ഉത്പാദനത്തിലും ഇടിവ്
മുൻകാലങ്ങളിൽ പാവയ്ക്ക, പയർ, പടവലം, ചേമ്പ്, ചേന, മത്തൻ തുടങ്ങിയവ പ്രാദേശിക കൃഷിത്തോട്ടങ്ങളിൽ നിന്ന് ധാരാളമായി വിപണിയിൽ എത്തിയിരുന്നു. എന്നാൽ വന്യമൃഗശല്യം രൂക്ഷമായതോടെ തദ്ദേശീയമായ പച്ചക്കറി ഉൽപ്പാദനം കുത്തനെ കുറഞ്ഞു. കൃഷി പ്രോത്സാഹന പദ്ധതികളുടെ കുറവ് മൂലം ഒട്ടേറെ കർഷകർ ഈ മേഖലയിൽ നിന്ന് പിൻവാങ്ങിയതും തിരിച്ചടിയായി. ഒപ്പം കടുത്ത തൊഴിലാളി ക്ഷാമവും കൃഷിച്ചെലവ് വർദ്ധിച്ചതും കർഷകരെ പ്രതിസന്ധിയിലാക്കുന്നു. നിലവിൽ പൂർണ്ണമായും ഇതരസംസ്ഥാന ലോറികളെ ആശ്രയിക്കേണ്ടി വരുന്നതിനാൽ വരും ദിവസങ്ങളിലും വില വീണ്ടും ഉയർന്നേക്കുമെന്നാണ് സൂചന.
പച്ചക്കറി വിലനിലവാരം
ബീൻസ് - 80
മുരിങ്ങക്കായ- 75
ചുവന്നുള്ളി - 72
വള്ളിപ്പയർ - 70
കാരറ്റ് - 70
പാവയ്ക്ക - 60
കാബേജ് - 50
ബീറ്റ്‌റൂട്ട് - 50
ഉരുളക്കിഴങ്ങ് - 48
വെണ്ടയ്ക്ക - 45
തക്കാളി - 40
സവാള - 30
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |