ഡൽഹി: ഡിജിറ്റൽ യുഗത്തിൽ മണിക്കൂറുകളോളം നീളുന്ന ടൈപ്പിംഗും മൗസ് ക്ലിക്കും സ്മാർട്ട്‌ഫോൺ സ്‌ക്രോളിംഗും നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. ജോലി ചെയ്യുന്നവർ, വിദ്യാർത്ഥികൾ, ഗെയിമേഴ്സ് , കണ്ടന്റ് ക്രിയേറ്റർമാർ, അദ്ധ്യാപകർ എന്നിവരെല്ലാം ഇന്ന് കമ്പ്യൂട്ടറുകൾക്കും ഫോണുകൾക്കും മുന്നിലാണ് ഭൂരിഭാഗം സമയവും ചെലവഴിക്കുന്നത്. ഒറ്റനോട്ടത്തിൽ ഡെസ്‌ക് ജോലികൾ ശാരീരികമായി സുരക്ഷിതമാണെന്ന് തോന്നാമെങ്കിലും, ഒരേ രീതിയിലുള്ള കൈകളുടെ ചലനം പേശികൾക്കും ഞരമ്പുകൾക്കും സന്ധികൾക്കും കടുത്ത ആഘാതമാണ് ഉണ്ടാക്കുന്നത്. ഇത് ക്രമേണ 'റിപ്പറ്റിറ്റീവ് സ്‌ട്രെയിൻ ഇഞ്ചുറി' പോലുള്ള വിട്ടുമാറാത്ത രോഗങ്ങളിലേക്കും കൈകളുടെ ചലനശേഷി കുറയുന്നതിലേക്കും നയിക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.
പഠനങ്ങൾ അനുസരിച്ച്, കമ്പ്യൂട്ടർ സ്ഥിരമായി ഉപയോഗിക്കുന്ന ഒരാൾ ഒരു മണിക്കൂറിൽ ശരാശരി 18,000 തവണ വരെ കീബോർഡിൽ അമർത്തുന്നുണ്ട്. ക്രമീകരണമില്ലാത്ത മേശയും കസേരയും, കൈത്തണ്ട വളച്ചുവച്ചുള്ള ടൈപ്പിംഗ് രീതി എന്നിവ ഞരമ്പുകളിലെ രക്തയോട്ടം തടസപ്പെടുത്തുകയും വീക്കത്തിന് കാരണമാകുകയും ചെയ്യുന്നു. മുൻകാലങ്ങളിൽ പ്രായമായവരിലാണ് ഇത് കണ്ടിരുന്നതെങ്കിൽ, നിലവിൽ ലാപ്‌ടോപ്പ് ഉപയോഗം, വർക്ക് ഫ്രം ഹോം രീതികൾ എന്നിവ കാരണം യുവജനങ്ങളിലും ഈ രോഗം ഗണ്യമായി വർദ്ധിച്ചുവരികയാണ്. ലക്ഷണങ്ങൾ തുടക്കത്തിൽത്തന്നെ തിരിച്ചറിഞ്ഞ് ചികിത്സിച്ചില്ലെങ്കിൽ കൈകളുടെ ശേഷിയെപ്പോലും ബാധിച്ചേക്കാം.
താഴെ പറയുന്നവയാണ് പ്രാരംഭ ലക്ഷണങ്ങൾ:
* വിരലുകളിൽ തരിപ്പും തണുപ്പും അനുഭവപ്പെടുക.
* കൈത്തണ്ടയിലെ വേദനയും കടുപ്പവും.
* പെരുവിരലിൽ ഉണ്ടാകുന്ന അസ്വസ്ഥത.
* കൈപ്പത്തിയുടെ പിടുത്തം ദുർബലമാകുക.
* ടൈപ്പ് ചെയ്യുമ്പോഴോ മൗസ് ഉപയോഗിക്കുമ്പോഴോ ഉള്ള വേദന.
* രാത്രികാലങ്ങളിൽ കൈകളിൽ തരിപ്പ് കയറി ഉറക്കം ഉണരുക.
* വിരലുകൾ മടക്കുമ്പോൾ ഉണ്ടാകുന്ന 'ക്ലിക്ക്' ശബ്ദം അല്ലെങ്കിൽ വിരലുകൾ ലോക്കാവുക.
തുടക്കത്തിൽത്തന്നെ ശ്രദ്ധിച്ചാൽ പൂർണമായും ഭേദമാക്കാൻ കഴിയും. എന്നാൽ ലക്ഷണങ്ങൾ അവഗണിച്ച് ജോലി തുടരുന്നത് പേശികളിലെ വീക്കം വർദ്ധിപ്പിക്കും. കൈകളിലെ വേദന ആഴ്ചകളോളം നീണ്ടുനിൽക്കുകയോ, നിങ്ങളെ ഉറക്കത്തിൽ നിന്ന് ഉണർത്തുംവിധം തരിപ്പ് അനുഭവപ്പെടുകയോ, ദൈനംദിന ജോലികളെ ബാധിക്കുകയോ ചെയ്താൽ തീർച്ചയായും ഒരു ഡോക്ടറുടെ സഹായം തേടേണ്ടതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |