SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.56 AM IST

ഗ്യാസ് ക്ഷാമത്തിൽ മൃതദേഹ സംസ്ക്കാരവും പ്രതിസന്ധിയിൽ

ആലപ്പുഴ : രാജ്യത്താകെ അനുഭവപ്പെടുന്ന പാചകവാതക ക്ഷാമം മൃതദേഹ സംസ്ക്കാരത്തെയും പ്രതിസന്ധിയിലാക്കുന്നു. ഹൈന്ദവ കുടുംബങ്ങളിലെ സംസ്ക്കാര ചടങ്ങുകൾക്ക് ഗ്യാസ് ചേമ്പറുകളെയാണ് വ്യാപകമായി ആശ്രയിച്ചിരുന്നത്. ചെറിയ സ്ഥലപരിമിതിയിൽ പോലും സംസ്ക്കാരം സുഗമമായി നടത്താൻ സാധിക്കുമെന്നതും, മാലിന്യ പ്രശ്നങ്ങളില്ലെന്നതും പേർട്ടബിൾ ഗ്യാസ് ചേമ്പറുകളുടെ ഡിമാൻഡ് വർദ്ധിപ്പിച്ചിരുന്നു.

എന്നാൽ ഗ്യാസ് പ്രതിസന്ധി രൂക്ഷമായതോടെ നിലവിൽ ചേമ്പറുകൾ ഉപയോഗിക്കാൻ മാർഗമില്ലാത്ത അവസ്ഥയിലാണ്. ഇതോടെ വിറക് ഉപയോഗിച്ചുള്ള പരമ്പരാഗത രീതിയി​ലേക്ക് മടങ്ങി​പ്പോയി​രി​ക്കുകയാണ് പലരും. ആവശ്യക്കാർ കൂടിയതോടെ വിറകിന് വി​ലയും വർദ്ധിച്ചു. പോർട്ടബിൾ ഗ്യാസ് ചേമ്പറുകളിൽ വാണിജ്യ സിലിണ്ടറാണ് സംസ്ക്കാരത്തി​നായി ഉപയോഗിക്കുന്നത്.

ഇരുമ്പ് പെട്ടി കൂട്ടിച്ചേർത്ത് പന്ത്രണ്ട് ബർണറുകൾ ഉപയോഗിച്ചാണ് മൃതദേഹം ദഹിപ്പിക്കുന്നത്. രണ്ടുപേരാണ് ഇതിന്റെ പ്രവർത്തനത്തിനായി വേണ്ടത്. ഒരു മൃതദേഹം ദഹിപ്പിക്കുന്നതിനായി സാധാരണ നിലയിൽ ഒരു സിലിണ്ടറാണ് വേണ്ടി​വരി​ക. എംബാം ചെയ്തു വരുന്നതും, വിവിധ ചികിത്സകൾ സ്വീകരിച്ചതും, മോർച്ചറിയിൽ ദീർഘസമയം വെച്ചതും, വലിയ ശരീരമുള്ളതുമായ മൃതദേഹങ്ങൾ ദഹിപ്പിക്കുന്നതിനായി രണ്ടര കുറ്റി സിലിണ്ടർ വരെ ഉപയോഗിക്കാറുണ്ട്. കുട്ടനാട്ടിൽ ഗ്യാസ് ചേമ്പർ സംവിധാനമാണ് മൃതദേഹം ദഹിപ്പിക്കുന്നതിനായി കൂടുതലും ഉപയോഗിക്കുന്നത്. മിക്കപ്പോഴും വെള്ളക്കെട്ടായതിനാലാണ് ഗ്യാസിനെ ആശ്രയിക്കുന്നത്. കൊവിഡ് കാലത്തോടെയാണ് ഗ്യാസ് ഉപയോഗിച്ചുള്ള സംസ്ക്കാരസംവിധാനത്തിലേക്ക് മാറിയത്. ഗ്യാസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന പൊതു ശ്മശാനങ്ങളും പ്രതിസന്ധിയിലാണ്.

വിറകും കിട്ടാനില്ല

 വിറക് കീറാൻ ആളെ കിട്ടാത്തതും മില്ലിൽ പോയി ശേഖരിക്കേണ്ടി വരുന്നതുമടക്കം നിരവധി പ്രശ്നങ്ങൾ സംസ്ക്കാരത്തിൽ നേരിടേണ്ടി വരുന്നുണ്ട്

 വിറകും ചിരട്ടയും ഉപയോഗിച്ചുള്ള സംസ്ക്കാരത്തിന് കൂടുതൽ സ്ഥല സൗകര്യം ആവശ്യമാണെന്നതും ന്യൂനതയാണ്

 ഒരു സാധാരണ മൃതദേഹം സംസ്ക്കരിക്കുന്നതിന് ഒന്നര ക്വിന്റൽ വിറക് വരെ കണ്ടെത്തേണ്ടതുണ്ട്

 ഗ്യാസ് ചേമ്പർ വേണമെന്ന് നിർബന്ധമുള്ളവരോട് ഗ്യാസ് സജ്ജമാക്കി കൊടുക്കാൻ വീട്ടുകാരോട് ആവശ്യപ്പെടുകയാണ് ദഹന ജോലി ചെയ്യുന്നവർ

വാണിജ്യ സിലിണ്ടർ വില - 2200 രൂപ

ഒന്നര ക്വിന്റൽ വിറക് വില - 1500 രൂപ

ഗ്യാസ് ലഭിക്കാതായതോടെ പല സംസ്ക്കാര ചടങ്ങുകളും ഏറ്റെടുക്കാനായില്ല. വിറക് ഉപയോഗിച്ചാണ് ഇപ്പോൾ കൂടുതൽ സംസ്ക്കാരങ്ങളും നടത്തുന്നത്. ഇതോടെ വിറകിന് ഡിമാൻഡ് കൂടി

- ഉദയകുമാർ, ശാന്തിതീരം ക്രിമേഷൻസ്, കരുവാറ്റ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL