SignIn
Kerala Kaumudi Online
Tuesday, 19 May 2026 10.40 AM IST

നടുവൊടിഞ്ഞ് കായൽ ടൂറിസം

ആലപ്പുഴ: പാചകവാതക പ്രതിസന്ധി ഹൗസ് ബോട്ടുകളിലെ പാചകത്തിന് വിലങ്ങുതടിയാവുകയും മാലിന്യസംസ്ക്കരണ ഉപാധികൾ കർശനമാക്കുകയും ചെയ്തതോടെ കായൽ ടൂറിസം മേഖല കടുത്ത പ്രതിസന്ധിയിൽ. ഉയർന്ന അന്തരീക്ഷ താപനില സഞ്ചാരികളുടെ വരവിനെയും ബാധിച്ചു.

സ്കൂൾ അവധിക്കാലമായ ഏപ്രിൽ - മേയ് മാസങ്ങൾ പൊതുവേ ഹൗസ് ബോട്ട് യാത്രകൾക്ക് കൂടുതൽ ബുക്കിംഗ് ലഭിക്കുന്ന സമയമാണ്. എന്നാൽ ഇത്തവണ സീസൺ ഉണർന്നിട്ടേയില്ലെന്നാണ് ഹൗസ് ബോട്ട് മേഖലയിലുള്ളവർ പറയുന്നത്. തമിഴ്നാട്ടിൽ നിന്നുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്ന് വിനോദസഞ്ചാരികളുടെ സംഘങ്ങൾ ഏപ്രിൽ ആദ്യവാരം ജില്ലയിലെത്തിയിരുന്നു. പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ തിരക്കിലേക്ക് കടന്നതോടെ തമിഴ്നാട്ടുകാരും എത്താതെയായി. താപനിലഉയർന്നതോടെ സഞ്ചാരികളിൽ കൂടുതലും കുട്ടനാടിനെ ഉപേക്ഷിച്ച് ഹൈറേഞ്ച് പ്രദേശങ്ങളിലേക്കുള്ള യാത്രകളാണ് തിരഞ്ഞെടുക്കുന്നത്.

അതിനിടെ , മലിനീകരണ നിയന്ത്രണ സംവിധാനങ്ങളും സർട്ടിഫിക്കറ്റുമില്ലാത്ത ഹൗസ്ബോട്ടുകൾക്കെതിരെ ഇന്ന് മുതൽ നടപടി കടുപ്പിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ജനുവരി 20ന്​ ഹൈകോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്​ നടപടി. കായലിലെ മലിനീകരണം നിയന്ത്രിക്കുകയും പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ്​ തുറമുഖവകുപ്പ് പൊലീസിന്റെ സഹായത്തോടെ​ പരിശോധന കർശനമാക്കുക. അടുക്കളയിൽനിന്ന്​ പുറന്തള്ളുന്ന വെള്ളംപോലും കായലിൽ വീഴാൻ പാടില്ല. ഈ വെള്ളം ടാങ്കിൽ ശേഖരിച്ച്​ ശുദ്ധീകരിച്ചുവേണം കായലിലേക്ക്​ ഒഴുക്കാൻ.
നിലവിൽ ഒരുബോട്ടിൽപോലും ഈ സംവിധാനമില്ല. ഇത്​ സജ്ജീകരിക്കാൻ ചുരുങ്ങിയത്​ 1,75,000 രൂപ ചെലവുവരും.

ഓൾ കേരള ഹൗസ്ബോട്ട് ഓണേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ആർ ബ്ലോക്കിൽ വാങ്ങി നൽകിയ സ്ഥലത്ത്​ പ്രവർത്തിച്ചിരുന്ന കക്കൂസ് മാലിന്യസംസ്കരണ പ്ളാന്റ് പ്രളയത്തിൽ കേടായിയിട്ട് ഇതുവരെ നന്നാക്കിയിട്ടില്ല. ചേർത്തല നഗരസഭയുടെ നേതൃത്വത്തിൽ ആനത്തറവെളിയിൽ ആരംഭിച്ച കക്കൂസ് മാലിന്യസംസ്കരണ പ്ലാന്റും പ്രവർത്തനരഹിതമായിട്ട് മാസങ്ങളായി. ഹൗസ്ബോട്ടുകളിൽ നിന്നുള്ള മാലിന്യം ലോറികളിൽ ശേഖരിച്ച് എറണാകുളം ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിലെത്തിച്ചാണ്​ സംസ്കരിക്കുന്നത്​.

ട്രിപ്പ് കായലിൽ, പാചകം കരയിൽ

ഹൗസ് ബോട്ടുകളിലെ യാത്രക്കാർക്കുള്ള ഭക്ഷണം ബോട്ടിനുള്ളിൽ തന്നെ തയാറാക്കുന്നതായിരുന്നു പതിവ്

എന്നാൽ ഗ്യാസ് സിലിണ്ടർ ക്ഷാമം രൂക്ഷമായതോടെ ബോട്ടിനുള്ളിൽ പാചകം നടത്താനാകാത്ത അവസ്ഥയായി

 ഇതോടെ യാത്രക്കാർ കായലിൽ ട്രിപ്പ് നടത്തുന്ന സമയം ജീവനക്കാർ കരയിൽ വിറകടുപ്പിൽ പാചകം നടത്തും

 ആകെയുള്ള നാല് ജീവനക്കാരിൽ രണ്ട് പേർ സഞ്ചാരികൾക്കൊപ്പം ബോട്ടിൽ തുടരും. മറ്റ് രണ്ട് പേരാണ് പാചകം ചെയ്യുക

 1800 രൂപയ്ക്ക് ഒരു കുറ്റി ഗ്യാസ് സിലിണ്ടർ ലഭിച്ചിരുന്ന സ്ഥാനത്ത് ഇന്ന് ഒരു കുറ്റിക്ക് മൂവായിരം രൂപ വരെ മുടക്കേണ്ടി വരുന്നുണ്ടര

മാലിന്യ സംസ്ക്കരണവുമായി ബന്ധപ്പെട്ടക കർശന നിർദ്ദേശങ്ങളാണ് തന്നിട്ടുള്ളത്. മാലിന്യ സംസ്ക്കരണത്തിന് അടിസ്ഥാനസൗകര്യമില്ലാതെ എങ്ങനെ ഈ ഉത്തരവ്​ പാലിക്കാനാകും

-ഹൗസ്ബോട്ട് ഉടമകൾ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL