
തുറവൂർ: നിർമ്മാണ പുരോഗതിക്ക് പ്രധാന തടസമായിരുന്ന 110 കെ.വി വൈദ്യുതി ലൈനുകൾ ഉയർത്തി സ്ഥാപിക്കൽ ജോലികൾ ആരംഭിച്ചതോടെ അരൂർ-തുറവൂർ ദേശീയപാത ഉയരപ്പാത നിർമ്മാണം അവസാനഘട്ടത്തിലേക്ക് കടന്നു. പദ്ധതിയുടെ 85 ശതമാനത്തിലധികം പ്രവൃത്തികൾ പൂർത്തിയായിട്ടും അരൂർ റെസിഡൻസിക്ക് സമീപം പാത മുറിച്ചുകടന്നുപോകുന്ന വൈദ്യുതി ലൈനുകൾ മാറ്റി സ്ഥാപിക്കാത്തതാണ് നിർമ്മാണം വൈകാൻ പ്രധാന കാരണമായിരുന്നത്. വൈദ്യുതി ബോർഡിന്റെ നടപടിക്രമങ്ങൾ നീണ്ടുപോയതിനെ തുടർന്ന് ഈ ഭാഗത്തെ രണ്ട് തൂണുകൾക്കിടയിൽ ഗർഡറുകൾ സ്ഥാപിക്കാൻ സാധിച്ചിരുന്നില്ല. ഇതേ പ്രശ്നം അരൂർ ബൈപാസ് ജംഗ്ഷനിലും നിലനിന്നിരുന്നെങ്കിലും ജനുവരിയിൽ ടവറുകൾ ഉയർത്തി സ്ഥാപിച്ചതോടെ അവിടെ ഗർഡർ നിർമ്മിക്കാൻ കഴിഞ്ഞിരുന്നു.
അരൂർ റെസിഡൻസിക്ക് സമീപം ഗർഡർ സ്ഥാപിക്കേണ്ട ഭാഗം ഉൾപ്പെടെ നാല് തൂണുകളിലെ മേൽത്തട്ട് കോൺക്രീറ്റ് ജോലികളാണ് ഇനി പ്രധാനമായും ബാക്കിയുള്ളത്. ടവർ ലൈൻ കടന്നുപോകുന്ന സ്ഥലവുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങളും വൈദ്യുതി ബോർഡിന്റെ സാങ്കേതിക നടപടിക്രമങ്ങളുമാണ് നിർമ്മാണം വൈകാൻ കാരണമായതെന്നാണ് സൂചന. തടസംനീങ്ങിയ സാഹചര്യത്തിൽ ജോലികൾ വേഗത്തിൽ പൂർത്തിയാക്കാനാണ് നിർമാണ ഏജൻസിയുടെ ശ്രമം. അരൂർ പള്ളിക്ക് സമീപത്തെ റാമ്പിന്റെയും തുറവൂരിൽ അധികമായി നീട്ടിയ ഭാഗത്തെ റാമ്പിന്റെയും നിർമ്മാണ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. ഇവയും പൂർത്തിയാകുന്നതോടെ വർഷങ്ങളായി കാത്തിരിക്കുന്ന അരൂർ-തുറവൂർ ഉയരപ്പാത പദ്ധതി യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാരും പ്രദേശവാസികളും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |