ആലപ്പുഴ: ''ഒന്നാം നാൾ ഉല്ലാസയാത്ര പോയപ്പോൾ ഒരു കുഞ്ഞാറ്റക്കിളിയെ ഞങ്ങൾ കണ്ടു....'' തോണ്ടൻകുളങ്ങര സ്വദേശിനി പി.ബി.ജഗദമ്മ പാടിത്തുടങ്ങിയപ്പോൾ, സഹയാത്രികർ എറ്റുപാടി. ബസ് സ്റ്റോപ്പുകൾ പിന്നിടുംതോറും പാട്ടിന്റെ ആവേശം കൂടി. ''കുട്ടനാടൻ പുഞ്ചയിലെ കൊച്ചുപെണ്ണേ...'' അടക്കം വള്ളംകളി പാട്ടുകളിലേക്ക് ട്രാക്ക് മാറിയപ്പോൾ യാത്രക്കാരെല്ലാം കൈയടികളോടെ ചുവടുവച്ചു. ഇന്നലെ ആരംഭിച്ച കെ.എസ്.ആർ.ടി.സിയുടെ സ്ത്രീ - ട്രാൻസ്ജൻഡർ സൗജന്യയാത്ര നൽകുന്ന പ്രിയദർശിനി ബസിലെ ആദ്യ ട്രിപ്പുകൾ ആവേശവും കൗതുകവും നിറഞ്ഞതായിരുന്നു. വഴിയിൽ ചായകുടിക്കാൻ നിർത്താമോ എന്ന ചിലരുടെ ചോദ്യം ബസിലാകെ ചിരി പടർത്തി. മഴയെ അവഗണിച്ച് ധാരാളം സ്ത്രീകളാണ് ആദ്യ ട്രിപ്പിൽ സീറ്റ് പിടിക്കാൻ വിവിധ ഡിപ്പോകളിലെത്തിയിരുന്നത്. പ്രധാന സ്റ്റോപ്പുകളിൽ കോൺഗ്രസ് പ്രവർത്തകർ മധുരവിതരണത്തോടൊപ്പം സ്വീകരണവും ഒരുക്കിയിരുന്നു. പദ്ധതിയുടെ ഉദ്ഘാടനം ജില്ലയിലെ എല്ലാ കെ.എസ്.ആർ.ടി.സി ഡിപ്പോകളിലും നടന്നു. എൽണഡി.എഫ്ജനപ്രതിനിധികൾ വിട്ടുനിന്നു.
ജില്ലയിൽ 178 ഓർഡിനറികൾ
കായംകുളം ഡിപ്പോയിൽ മന്ത്രി എം.ലിജു ഉദ്ഘാടനം നിർവഹിച്ചു. 30 പ്രിയദർശിനി ബസുകളാണ് ഇവിടെ പ്രതിദിനം സർവീസ് നടത്തുക.
ആലപ്പുഴ, ചേർത്തല ഡിപ്പോകളിൽ എ.ഡി തോമസ് എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ആലപ്പുഴയിൽ 40 ബസുകളും ചേർത്തലയിൽ 32 ബസുകൾ സർവീസ് നടത്തും
എടത്വയിൽ നടന്ന ചടങ്ങ് റെജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇവിടെ നിന്ന് 18 ബസുകളാണ് സർവീസ് നടത്തുക
ഹരിപ്പാട് ഡിപ്പോയിൽ നടന്ന ചടങ്ങ് നഗരസഭാദ്ധ്യക്ഷ വൃന്ദ എസ്.കുമാർ ഉദ്ഘാടനം ചെയ്തു. 23 പ്രിയദർശിനി സർവീസുകളാണ് ഡിപ്പോയിലുള്ളത്.
മാവേലിക്കര ഡിപ്പോയിൽ നഗരസഭാദ്ധ്യക്ഷ ലളിത രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ഇവിടെ നിന്ന് 11 ഓർഡിനറി സർവീസുകളാണുള്ളത്.
ചെങ്ങന്നൂർ ഡിപ്പോയിൽ നടന്ന ചടങ്ങ് നഗരസഭാദ്ധ്യക്ഷൻ മനീഷ് കീഴാമഠത്തിൽ ഉദ്ഘാടനം ചെയ്തു. 24 പ്രിയദർശിനി ബസുകൾ ഇവിടെ നിന്ന് സർവീസ് നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |