
ആലപ്പുഴ: വീടിന്റെ നിർമ്മാണം പൂർത്തിയാക്കാനും കുടുംബം പുലർത്താനും അച്ഛനെ എൽ.ഇ.ഡി ബൾബ് നിർമ്മാണത്തിന് സഹായിച്ച ഗൗരിക്കും കുടുംബത്തിനും കിടപ്പാടമായി. കെ.സി വേണുഗോപാൽ എം.പിയുടെ കരുതലാണ് ഗൗരിക്കും കുടുംബത്തിനും സ്വപ്‌നഭവനമൊരുങ്ങിയത്. കൂട്ടുകാർക്കൊപ്പം ഓടിക്കളിക്കേണ്ട പ്രായത്തിൽ എൽ.ഇ.ഡി ബൾബ് നിർമ്മിച്ച് അച്ഛനെ സഹായിക്കുകയായിരുന്നു പതിനൊന്ന് വയസുകാരിയായ ഗൗരി. മണ്ണഞ്ചേരി പൊന്നാട് വിജയ വിലാസം ക്ഷേത്രത്തിന് സമീപം വാത്തിശ്ശേരിയിൽ വി.ജി.ഗവേഷിന്റെ മകളാണ് ഗൗരി.
മൂന്നാം ക്ളാസുകാരി ശരണ്യ സഹോദരിയാണ്. വീടിന്റെ താക്കോൽ കെ.സി വേണുഗോപാൽ എം. പി നിർവഹിച്ചു. എ.ഡി.തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ബോബി ചെമ്മണ്ണൂർ മുഖ്യാതിഥിയായി. കെ.പി.സി.സി വൈസ് പ്രസിഡന്റ് എ.എ. ഷുക്കൂർ മുഖ്യപ്രഭാഷണം നടത്തി. എസ്.ശരത്, കെ.വി. മേഘനാഥൻ, ബബിത ജയൻ,സിനിമോൾ സുരേഷ്, സൽമ അസീസ്,ബി. അൻസൽ എന്നിവർ സംസാരിച്ചു.
ഇനി പ്രകാശം പരക്കും
ഇലക്ട്രിക് ജോലികൾ ചെയ്തുവന്ന ഗവേഷിന് വലിയൊരു ശസ്ത്രക്രിയ വേണ്ടി വന്നതോടെ ആ ജോലികൾ ചെയ്യാൻ കഴിയാതായി. അങ്ങനെയാണ് ബൾബ് നിർമാണത്തിലേക്ക് കടന്നത്. മൂന്ന് വർഷമായി വീട്ടിൽ ഇലക്ട്ര പവർ ഡിവൈസസ് എന്ന ചെറുകിട യൂണിറ്റ് നടത്തിവരികയാണ്. കുടുംബത്തിലെ കഷ്ടപ്പാടുകൾ കണ്ടറിഞ്ഞ കൊച്ചുഗൗരി അങ്ങനെയാണ് അദ്ദേഹത്തിന്റെ സഹായിയായത്. സാമ്പത്തിക ബാദ്ധ്യത കൂടിയതോടെ കഴിഞ്ഞ രണ്ട് വർഷമായി വാടകയ്ക്ക് താമസിച്ച് വരികയായിരുന്ന കുടുംബം കൂടുതൽ കഷ്ടത്തിലായി.വേഷിന്റെ നിസഹായവസ്ഥ അറിഞ്ഞ കെ.സി.വേണുഗോപാൽ ഗൗരിക്കും കുടുംബത്തിനും പ്രകാശം പരത്താൻ മുന്നിട്ടിറങ്ങുകയായിരുന്നു. ഇതോടെ, 10 ലക്ഷം രൂപ വിനിയോഗിച്ച് വീടിന്റെ നിർമ്മാണം പൂർത്തിയായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |