
ആലപ്പുഴ: മൂന്നു വർഷം മുമ്പ് നഷ്ടപ്പെട്ട ഫോൺ കണ്ടെത്തി ഉടമയ്ക്ക് തിരിച്ചു നൽകി ആലപ്പുഴ സൈബർ ക്രൈം പൊലീസ്. ആലപ്പുഴ പുളിമുട്ടീൽ ഹൗസിൽ ചീച്ചയെന്ന പി.എം റിയാസിനാണ് കഴിഞ്ഞ ദിവസം ഫോൺ തിരിച്ചുകിട്ടിയത്. 2023ൽ മകനെ സ്കൂളിലാക്കാൻ പോകുന്ന വഴി ആലപ്പുഴ ഗുരുപുരത്ത് വച്ചാണ് റിയാസിന് ഫോൺ നഷ്ടപ്പെട്ടത്. 40,000 രൂപ വിലവരുന്ന മൂന്നു മാസം മാത്രം പഴക്കമുള്ള ഫോണായിരുന്നു അത്. ഉടനെ മറ്റുള്ളവരുടെ ഫോണിൽ നിന്ന് അതിലേക്ക് വിളിച്ചു നോക്കിയെങ്കിലും ആരും എടുത്തില്ല. അന്നേ ദിവസം വൈകിട്ട് വരെ ഫോണിൽ വിളിച്ചുകൊണ്ടിരുന്നു. പിന്നീട് രാത്രിയോടെ ഫോൺ ഓഫായി. തുടർന്ന് സൈബർ പൊലീസിൽ പരാതി നൽകി, അന്വേഷണം ആരംഭിച്ചു. സി.ഇ.ഐ.ആർ പോർട്ടലിൽ രജിസ്റ്റർ ചെയ്ത പൊലീസ്, ഫോൺ ഓണാകുന്നത് കാത്തിരിപ്പായി. ഏറെ നാൾ കാത്തിരുന്നിട്ടും ഒരു വിവരവും ലഭിച്ചില്ല. ഫോൺ റോഡിൽ നിന്ന് ലഭിച്ചയാൾ കിട്ടിയ പൈസക്ക് അത് ഒരു കടയിൽ വിറ്റു. ഈ ഫോൺ വാങ്ങിയ വ്യക്തി വിദേശത്തേക്ക് പോയി. വിദേശത്താണ് ഉപയോഗിച്ചിരുന്നത്. വിദേശത്തെ സിമ്മിൽ ഫോൺ ഉപയോഗിച്ചാൽ നാട്ടിൽ പൊലീസിന് വിവരം ലഭിക്കില്ല. കഴിഞ്ഞ ദിവസം ഫോൺ വാങ്ങിയ ആൾ നാട്ടിലെത്തി ഇവിടത്തെ സിം ഇട്ട് ഉപയോഗിക്കാൻ തുടങ്ങിയതിന്റെ അടുത്ത ദിവസം തന്നെ ഉടമയുടെ ലോക്കേഷൻ പൊലീസിന് ലഭിക്കുകയും ആളെയും തിരിച്ചറിയുകയുമായിരുന്നു. തുടർന്ന് പൊലീസ് ഇയാളിൽ നിന്ന് ഫോൺ തിരികെ വാങ്ങി യഥാർത്ഥ ഉടമയ്ക്ക് കൈമാറുകയായിരുന്നു. പഴവങ്ങാടി പള്ളിയുടെ തെക്കുവശം കട നടത്തുകയാണ് റിയാസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |