ആലപ്പുഴ: കാട്ടുപന്നിയുൾപ്പെടെ വന്യജീവികളിൽ നിന്ന് കൃഷിയെ രക്ഷിക്കാൻ തോട്ടങ്ങൾക്കുള്ള 'ചുറ്റുവേലി പദ്ധതി'യിൽ സർക്കാർ വിഹിതം പണിക്കൂലിയ്ക്ക് പോലും തികയില്ല. തുരുമ്പെടുക്കാത്ത ജി.ഐ പൈപ്പും ചെയിൻലിങ്കെന്നറിയപ്പെടുന്ന ഇരുമ്പ് നെറ്റും ഉപയോഗിച്ചാണ് വേലി നിർമ്മിക്കേണ്ടത്. തോട്ടത്തിന്റെ ആവശ്യത്തിനനുസരിച്ച് ചെയിൻ ലിങ്ക് ഫെൻസിംഗ്, ബാർബ് വയർ ഫെൻസിംഗ് , വെൽഡ് മെഷ് ഫെൻസിംഗ്, സോളാർ ഫെൻസിംഗ് എന്നിവ നിർമ്മിക്കാനായിരുന്നു പദ്ധതി. മീറ്ററിന് സാധനവും പണിക്കൂലിയുമുൾപ്പെടെ 1000 രൂപയിലധികം ഇപ്പോൾ ചെലവാകുന്ന പദ്ധതിയ്ക്ക് കൃഷി വകുപ്പിന്റെ എൻജിനീയറിംഗ് വിഭാഗം നിശ്ചയിച്ചിരിക്കുന്ന നിരക്ക് 300 രൂപയാണ്. അമ്പത് ശതമാനം സബ് സിഡിയെന്ന ഓഫർ കേട്ട് ചാടി വീഴുന്ന കർഷകർ എസ്റ്റിമേറ്റ് തയ്യാറാക്കി സബ് സിഡി വിവരങ്ങൾ അന്വേഷിക്കാൻ കൃഷി വകുപ്പ് ഓഫീസുകളിലെത്തുമ്പോഴാണ് ഇളിഭ്യരായി മടങ്ങുകയാണ്. 150 രൂപയാണ് ഒരുമീറ്ററിന് സബ്സിഡി ലഭിക്കുക. പത്ത് സെന്റ് സ്ഥലം(85-90സ്ക്വയർ മീറ്റർ) വേലി കെട്ടി സംരക്ഷിക്കാൻ ഇപ്പോഴത്തെ നിരക്ക് അനുസരിച്ച് പൈപ്പും നെറ്റും ഉൾപ്പെടെ 75,000 രൂപ വേണ്ടിവരും. തൂണുകൾ കോൺക്രീറ്റ് ചെയ്ത് ഉറപ്പിച്ച് വേലി കെട്ടിസുരക്ഷിതമാക്കാൻ 20,000 രൂപയോളമാണ് ജോലിക്കൂലി കണക്കാക്കുന്നത്.
95,000 രൂപയോളം ചെലവാകുന്നിടത്ത് സർക്കാർ നിരക്ക് പ്രകാരം കർഷകന് 13,000 രൂപയാണ് സബ് സിഡി ലഭിക്കുക
കാട്ടുപന്നിയുൾപ്പെടെ ക്ഷുദ്രജീവികളുടെ ശല്യം കൂടിയതോടെ വേലി കെട്ടാനുളള പദ്ധതിയ്ക്ക് ധാരാളം പേരാണ് അപേക്ഷകരായെത്തുന്നത്
സർക്കാർ നിരക്ക് അനുസരിച്ച് പദ്ധതി പൂർത്തിയാക്കാകൻ കഴിയില്ലെന്ന് മനസിലാക്കി കർഷകർ നിരാശരായി മടങ്ങുകയാണ്
കൃഷി സംരക്ഷണത്തിനായി കഴിഞ്ഞ വർഷം ആരംഭിച്ച പദ്ധതി ഈ വർഷവും ആർക്കും പ്രയോജനപ്പെടില്ലെന്ന് ചുരുക്കം
.............................................................................
സാമഗ്രികളുടെ വിലയിലും ജോലിക്കൂലിയിലുമുണ്ടായ വർദ്ധന കണക്കിലെടുക്കാതെ സർക്കാർ നിശ്ചയിച്ചിരിക്കുന്ന നിരക്കിൽ അരമീറ്റർപോലും വേലി നിർമ്മിക്കാൻ കഴിയില്ല. കേന്ദ്ര ധനസഹായത്തിനൊപ്പം കൃഷി വകുപ്പും തദ്ദേശസ്ഥാപനങ്ങളും കൂടുതൽ വിഹിതം വിനിയോഗിച്ചാലേ പദ്ധതി നടപ്പാക്കാൻ കഴിയൂ
- പ്രഭാകരൻ, കർഷകൻ, ആലപ്പുഴ
..........................................................................
സർക്കാർ മീറ്ററിന് 300 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. അപേക്ഷകരായി നിരവധി പേരെത്തുന്നുണ്ട്. നിലവിലെ റേറ്റിൽ വേലി നിർമ്മിക്കാൻ കഴിയില്ലെന്ന് കർഷകർ പരാതിപ്പെടുന്നുണ്ട്. ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും
- ഡയറക്ട്രേറ്റ്, കൃഷിവകുപ്പ്
....................................................................................
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |