
കാസ്പിയൻ ടെക്പാർക്സിന് 1.31 ഏക്കർ കൈമാറി
പാട്ടക്കരാർ സർക്കാരിന്റെ 100 ദിനപദ്ധതിയിൽ
കൊച്ചി: ഇൻഫോപാർക്ക് രണ്ടാംഘട്ടത്തിൽ നിർമ്മിക്കുന്ന പുതിയ ഐ.ടി ടവറായ പൊളാരിസിന് ഭൂമിയുടെ പാട്ടക്കരാർ കാസ്പിയൻ ടെക്പാർക്സിന് കൈമാറി. 150 കോടി രൂപ ചെലവിൽ 1.31 ഏക്കർ ഭൂമിയിലാണ് ഐ.ടി കെട്ടിടം നിർമ്മിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ 100ദിന കർമ്മപദ്ധതിയുടെ ഭാഗമായാണ് കൈമാറ്റം. വ്യവസായ-ഐ.ടി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, വി.പി. സജീന്ദ്രൻ എം.എൽ.എ, ഐ.ടി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു എന്നിവരുടെ സാന്നിദ്ധ്യത്തിൽ കരാർ കൈമാറി. ഇൻഫോപാർക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സുശാന്ത് കുറുന്തിൽ, കാസ്പിയൻ ടെക്പാർക്സ് ഇന്ത്യ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ തോമസ് ചാക്കോ എന്നിവർ കരാറിൽ ഒപ്പുവച്ചു.
ഇൻഫോപാർക്ക് രണ്ടാംഘട്ടത്തിലെ പ്രത്യേക സാമ്പത്തിക മേഖലയ്‌ക്ക് പുറമെയാണ് 'പൊളാരിസ്' നിർമ്മിക്കുന്നത്. കാസ്പിയൻ ടെക്പാർക്സിന് രണ്ട് ഐ.ടി കെട്ടിടങ്ങൾ നിലവിലുണ്ട്. ഒന്നിൽ എയർ ഇന്ത്യയുടെ സെന്റർ ഒഫ് ഡിജിറ്റൽ ഇന്നൊവേഷൻ കേന്ദ്രവും രണ്ടാമത്തെ കെട്ടിടത്തിൽ ഐ.ടി കമ്പനികളും പ്രവർത്തിക്കുന്നു.
ഐ.ടി ഹബുകളായ ഇൻഫോപാർക്ക്, സ്മാർട്ട് സിറ്റി, തിരുവനന്തപുരം ടെക്നോപാർക്ക് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന കൊമേഴ്സ്യൽ റിയൽ എസ്റ്റേറ്റ് ഡെവലപ്പറാണ് കാസ്പിയൻ.
പൊളാരിസ്
17 നിലകളിൽ 2.19 ലക്ഷം ചതുരശ്ര അടി വിസ്തീർണം
1,500 ലധികം തൊഴിലവസരങ്ങൾ ലഭിക്കും
മൂന്നുവർഷംകൊണ്ട് നിർമ്മാണം പൂർത്തിയാക്കും
കൊച്ചിയിലെ ഐ.ടി ആവാസവ്യവസ്ഥയ്ക്ക് പദ്ധതി കുതിപ്പേകും. ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകൾ (ജി.സി.സി) ഉൾപ്പെടെ കൂടുതൽ ആഗോള കമ്പനികളെ കേരളത്തിലേക്ക് ആകർഷിക്കാൻ സഹായിക്കും.
സുശാന്ത് കുറുന്തിൽ
സി.ഇ.ഒ, ഇൻഫോപാർക്ക്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |