കൂടുതൽ നാശനഷ്ടം പീരുമേട് ഡിവിഷനിൽ
തൊടുപുഴ: ജില്ലയിലുണ്ടായ അതിതീവ്ര മഴയിൽ വൈദ്യുതി വിതരണ ശൃംഖലയ്ക്ക് 20.56 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കെ.എസ്.ഇ.ബിയുടെ കണക്ക്. ജൂലായ് 30 മുതൽ മൂന്ന് വരെ ജില്ലയിലെ നാല് ഡിവിഷനുകളിലുണ്ടായ നഷ്ടത്തിന്റെ പ്രാഥമിക കണക്കാണിത്. പീരുമേട് ഡിവിഷനിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. കാറ്റിലും മഴയിലും വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞും ലൈനുകൾ പൊട്ടിയും ട്രാൻസ്‌ഫോമറിനു തകരാർ സംഭവിച്ചുമാണ് ഇത്രയധികം നഷ്ടമുണ്ടായത്. ജില്ലയിലാകെ 111 ട്രാൻസ്‌ഫോർമറുകളെ മഴക്കെടുതി ബാധിച്ചു. 26,993 ഉപഭോക്താക്കളുടെ വൈദ്യുതി വിതരണം തടസപ്പെട്ടു. 40 ഹൈ ടെൻഷൻ പോസ്റ്റുകളും 167 ലോ ടെൻഷൻ പോസ്റ്റുകളും തകർന്നു. കാറ്റിലും മറ്റും 25 ഹൈ ടെൻഷൻ പോസ്റ്റുകളും 92 ലോ ടെൻഷൻ പോസ്റ്റുകളും ചെരിഞ്ഞ നിലയിലാണ്. 43 ഇടങ്ങളിൽ ഹൈ ടെൻഷൻ ലൈനും 693 ഇടങ്ങളിൽ ലോ ടെൻഷൻ ലൈനും പൊട്ടിവീണിട്ടുണ്ട്. ഒരു ട്രാൻസ്‌ഫോർമർ പൂർണ്ണമായും വെള്ളത്തിനടിയിയും മറ്റൊന്ന് റോടിഞ്ഞതിനെത്തുടർന്ന് നശിച്ചു. 1423 ഉപഭോക്താക്കളുടെ വൈദ്യതിബന്ധം ഇനിയും പുനഃസ്ഥാപിച്ചിട്ടില്ല. വൈദ്യുതി തകരാറുകൾ പരിഹരിക്കാനുള്ള ഊർജ്ജിതശ്രമം നടത്തി വരികയാണെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു. മുൻ വർഷങ്ങളിലും ജില്ലയിൽ മഴക്കെടുതിയെ തുടർന്ന് വൈദ്യുതി ബോർഡിന് വലിയ നഷ്ടം നേരിട്ടിരുന്നു.
മരങ്ങൾ മുറിച്ചാൽ
നഷ്ടം പകുതിയാകും
റോഡരികിൽ വൈദ്യുതി ലൈനിനോടും പോസ്റ്റിനോടും ചേർന്ന് അപകടകരമായി നിൽക്കുന്ന മരങ്ങളുടെ ശിഖരങ്ങളും മറ്റും കൃത്യമായി മുറിച്ചു നീക്കിയാൽ നാശനഷ്ടം ഒരു പരിധി വരെ കുറയ്ക്കാനാകും. എന്നാൽ അതിന് പലപ്പോഴും കെ.എസ്.ഇ.ബി അധികൃതർ തയ്യാറാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. പലയിടത്തും വൈദ്യുതി കമ്പികൾ അഴിച്ച് മാറ്റിയെങ്കിൽ മാത്രമേ പലയിടത്തും മരത്തിന്റെ ദുരന്താവസ്ഥ പരിഹരിക്കാൻ കഴിയൂ. എന്നാൽ പലപ്പോഴും ബോർഡ് അധികൃതർ ഇതിന് തയ്യാറാകാറില്ല. ഒടുവിൽ അപകടാവസ്ഥയിലുള്ള ഈ മരങ്ങൾ കെ.എസ്.ഇ.ബി ലൈനുകൾക്ക് മുകളിലേക്കും പോസ്റ്റുകളിലേക്കും തന്നെ വീഴും. മഴയ്ക്ക് മുമ്പുള്ള ടച്ച് വെട്ട് വഴിപാടായി മാത്രം മാറുന്നതും ലൈനുകളുടെയും പോസ്റ്റുകളുടെയും നാശത്തിന് ഒരു കാരണമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |