ന്യൂമാഹി: മികച്ച നിലയിൽ ടാർ ചെയ്ത മങ്ങാട് റേഷൻ കട - രയരോത്തുങ്കണ്ടി -മിനാർ പള്ളി റോഡ് കീറി മുറിച്ച് കല്ലുകളിളകി ഉഴുത് മറിച്ചത് പോലെയായി. ജലജീവൻ മിഷൻ കുടിവെള്ള പൈപ്പുകളിട്ട് റോഡ് നന്നാക്കാതെ സ്ഥലം വിട്ടതാണ് പ്രദേശത്തുകാരെയാകെ ദുരിതത്തിലാക്കിയിരിക്കുന്നത്. റോഡുകളിൽ കൂടി ഇപ്പോൾ നടന്നു പോകാൻ പോലും പറ്റാത്ത അവസ്ഥയാണ്.
പലവട്ടം പരാതിപ്പെട്ടിട്ടും 'ഇപ്പം ശരിയാക്കിത്തരാ" മെന്ന പരിഹാസ മറുപടിയാണ് ആവർത്തിക്കുന്നത്. എന്തിനാണ് ജനങ്ങളുടെ ക്ഷമ വീണ്ടും വീണ്ടും പരീക്ഷിക്കുന്നതെന്ന് ക്ഷുഭിതരായി ചോദിക്കുകയാണ് ജനം. പൈപ്പിടാൻ കുഴിയെടുത്തയിടങ്ങളിലെല്ലാം ഗർത്തങ്ങൾ രൂപപ്പെട്ടു കഴിഞ്ഞു. ഇരുചക്ര വാഹനയാത്രക്കാർ വീണു പരിക്കേൽക്കുന്നത് പതിവായി.
പൈപ്പിൽകൂടി വെള്ളം വന്നില്ലെങ്കിലെന്താ, പൈപ്പിന്റെ മുകളിൽകൂടി വെള്ളം ഒഴുകി പോകുന്നത് തന്നെ ഭാഗ്യമല്ലേ എന്നാണ് അധികൃതരുടെ മനോഭാവം. ജനങ്ങളെ ദുരിതത്തിലാക്കുക മാത്രമാണ് ഈ പദ്ധതിയെക്കൊണ്ടുണ്ടായ ഗുണം. രണ്ടുവർഷമായി പൈപ്പിടാൻ കുഴിയെടുത്തിട്ട്. പറഞ്ഞ വാക്ക് പാലിക്കാൻ ഉദ്യോഗസ്ഥർക്കോ, കോൺട്രാക്ടർമാർക്കോ സാധിച്ചിട്ടില്ല.
ഒരേ റോഡിൽ രണ്ട് കരാർ
ഗ്രാമീണ റോഡുകളുടെ വലതുവശം ഒരാൾക്കും ഇടതുവശം മറ്റൊരാൾക്കും കരാർ കൊടുത്തിട്ടാണ് പ്രവൃത്തി നടത്തിയത്. ഇടതുവശത്തെ കോൺട്രാക്ടർമാരെ കാണുമ്പോൾ മറുവശത്ത് മറ്റൊരാളാണ് കോൺട്രാക്ടർമാരാണെന്നാണ് മറുപടി. ഏറ്റവുമൊടുവിൽ മേയ് 26 നകം കുഴികൾ റീ സ്‌റ്റോർ ചെയ്ത് സഞ്ചാരയോഗ്യമാക്കുമെന്നായിരുന്നു മറുപടി. നാട്ടുകാർക്ക് ഒരുപാട് ഗുണകരമാണെന്ന് പറഞ്ഞ് നടപ്പിലാക്കിയ പദ്ധതി ജനദ്രോഹ പരിപാടിയായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |