
കൊല്ലം: എം.സി റോഡിൽ വാളകം പനവേലി വളവിൽ നിയന്ത്രണം വിട്ട് കെ.എസ്.ആർ.ടി ബസ് മറിഞ്ഞു. ഇന്നലെ രാവിലെ 11.30 ഓടെ കൊട്ടാരക്കര വാളകം മെഴ്‌സി ഹോസ്പിറ്റലിന് സമീപം കൈപ്പള്ളിമുക്കിലായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട ബസ് സമീപത്തെ വൈദ്യുതി പോസ്റ്റിൽ ഇടിച്ച ശേഷം റോഡിലേക്ക് തെന്നിമറിയുകയായിരുന്നു. അപകടസമയത്ത് അറുപതോളം യാത്രക്കാർ ബസിലുണ്ടായിരുന്നു.
കണ്ടക്ടർ കറുകച്ചാൽ തട്ടാരടിയിൽ ഷാജി സെബാസ്റ്റ്യൻ (51), ഡ്രൈവർ കോട്ടയം ചേലപ്പുറത്ത് അനിൽകുമാർ (44), രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട കെ.എസ്.ആർ.ടി.സി ജീവനക്കാരനായ പത്തനംതിട്ട തേലക്കര കോടിയാട്ടിൽ പ്രകാശ് (45), എന്നിവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും യാത്രക്കാരായ വാളകം മേൽകുളങ്ങര സിദ്ധാർത്ഥ ഭവനിൽ ഓമനക്കുട്ടൻ (60), മടത്തറ താന്നിവിള വീട്ടിൽ മോഹൻ (54), പോത്തൻകോട് രതീഷ് ഭവനിൽ റീന (32), അർക്കന്നൂർ ഇന്ദിരഭവൻ ശ്രീലേഖ (42), പാറശാല തുന്നംകോട് വീട്ടിൽ കണ്ണൻ (47), പാറശാല പരളു വിള പുത്തൻ വീട്ടിൽ ഉഷ (56), കുണ്ടറ പെരിയേൽ ഹൗസിൽ സൂസൻ (40), സൈറ (6), നെയ്യാറ്റിൻകര കല്ലുവിള പള്ളിത്തോട്ടത്തിൽ സുജിത് (44), വാളകം അജി വിലാസത്തിൽ സുരേഷ് (45), അനാമിക (14), തിരുവനന്തപുരം സർവ്വോദയത്തിൽ അശ്വിനി (32), ആദിത്യ (18), കുണ്ടറ പെരിയാൽ ഹൗസിൽ ലീല (70), കോട്ടക്കൽ അൽത്താഫ് മൻസിൽ ഷെറീന (37), നിലമേൽ അക്ഷയയിൽ ഗിരിജ കുമാരി (62), വെമ്പായം കൃഷ്ണ ഹരി ഭവനിൽ രജിത (40), നേമം സർവ്വപുരം പ്രസന്നകുമാരി (62) എന്നിവരെ വാളകം മേഴ്സി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. എതിരെ വന്ന ലോറിയിൽ ഇടിക്കാതിരിക്കാൻ ഡ്രൈവർ വാഹനം വെട്ടിച്ചു മാറ്റുന്നതിനെടെ ബസ് റോഡിൽ നിന്ന് തെന്നി നീങ്ങിയതാണ് അപകടത്തിന് കാരണം. കെ.എസ്.ആർ.ടി.സി അധികൃതരും കൊട്ടാരക്കര പൊലീസും സ്ഥലത്തെത്തി തുടർനടപടി സ്വീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |