കൊല്ലം: വ്യാജ ആധാർ, പാൻ കാർഡുകളുമായി രണ്ട് ബംഗ്ലാദേശ് പൗരന്മാർ ചവറയിൽ പിടിയിലായി. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ഗുൽഷഗാലി സ്വദേശികളായ മിലൻ ഖാൻ (47), ഭാര്യ മുകൾ ഖണ്ഡൽ (42) എന്നിവരെയാണ് ചവറ പൊലീസ് അറസ്റ്റ് ചെയ്തത്.
രഹസ്യവിവരത്തെ തുടർന്ന് ഇവർ താമസിക്കുന്ന മണ്ണാശേരിയിലെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ വ്യാജ രേഖകൾ കണ്ടെത്തുകയും, മൊബൈൽ ഫോൺ പരിശോധിച്ചതോടെ പാസ്പോർട്ടോ വിസയോ ഇല്ലാത്ത ബംഗ്ലാദേശികളാണെന്ന് തിരിച്ചറിയുകയുമായിരുന്നു. ഇവർക്ക് വ്യാജരേഖകൾ നിർമ്മിച്ചുനൽകിയ ആൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.
നാലുമാസം മുമ്പ് ശക്തികുളങ്ങരയിലും സമാനമായ രീതിയിൽ വ്യാജരേഖകളുമായി ബംഗ്ലാദേശ് സ്വദേശി പൊലീസ് പിടിയിലായിരുന്നു. അന്ന് അന്യസംസ്ഥാന തൊഴിലാളികളുടെ രജിസ്ട്രേഷനും രേഖകളും പരിശോധിച്ചപ്പോഴാണ് ശക്തികുളങ്ങര പൊലീസ് ഇയാളെ പിടികൂടിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വ്യാജ ആധാർ, പാൻ കാർഡുകൾ നിർമ്മിച്ചു നൽകിയ തദ്ദേശവാസിയെ അറസ്റ്റ് ചെയ്യുകയും ഇയാളുടെ വീട്ടിൽ നിന്ന് കമ്പ്യൂട്ടറും മറ്റ് ഉപകരണങ്ങളും പൊലീസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
ആക്രി കച്ചവടത്തിന്റെ മറവിൽ താമസം
നീണ്ടകര മണ്ണാശേരിയിലെ തോമസ് ബെൻ എന്നയാളുടെ ഷെഡ് വാടകയ്ക്കെടുത്താണ് ഇവർ താമസിച്ചിരുന്നത്. നീണ്ടകര കേന്ദ്രീകരിച്ച് ആക്രി സാധനങ്ങൾ ശേഖരിച്ച് വിവിധ കടകളിൽ എത്തിച്ചു വിൽക്കുന്ന ജോലിയാണ് ഇവർ ചെയ്തിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |