കൊല്ലം: വനം വകുപ്പ് ജില്ലാ ആസ്ഥാനത്ത് സ്ഥലംമാറ്റ ഉത്തരവിനെച്ചൊല്ലി ജീവനക്കാർ തമ്മിൽ സംഘർഷം. തിരുവനന്തപുരത്തു നിന്നു കൊല്ലത്തേക്ക് ജൂനിയർ സൂപ്രണ്ടായി സ്ഥലംമാറിയെത്തിയ സജോ ബി.നെറ്റോയെ ചുമതലയേൽക്കാൻ അനുവദിക്കാതെ എഫ്.എസ്.ഇ.ടി.ഒ നേതൃത്വത്തിൽ ജീവനക്കാർ ഉപരോധ സമരം നടത്തിയതാണ് വനശ്രീ കോംപ്ലക്സ് ഓഫീസിൽ സംഘർഷമുണ്ടാക്കിയത്.
ഇന്നലെ രാവിലെ ഒൻപതിനാണ് പ്രതിഷേധം ആരംഭിച്ചത്. കൊല്ലം ഓഫീസിൽ ജൂനിയർ സൂപ്രണ്ടായിരുന്ന, സി.പി.എം അനുകൂല എൻ.ജി.ഒ യൂണിയന്റെ ജില്ലാ സെക്രട്ടറി വി.ആർ. അജുവിനെ തെന്മല ശെന്തുരുണി ഓഫീസിലേക്ക് മാറ്റിയത് മാനദണ്ഡങ്ങൾ ലംഘിച്ചാണെന്നാണ് യൂണിയന്റെ ആരോപണം. ഉത്തരവ് പിൻവലിക്കാതെ പുതിയ ഉദ്യോഗസ്ഥനെ ചാർജെടുക്കാൻ സമ്മതിക്കില്ലെന്ന് പ്രഖ്യാപിച്ച് ജീവനക്കാർ രംഗത്തിറങ്ങിയതോടെ ഇരുവിഭാഗവും തമ്മിൽ വാക്കേറ്റവും സംഘർഷാവസ്ഥയുമുണ്ടായി. ഒടുവിൽ ഈസ്റ്റ് പൊലീസ് എത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്.
പ്രതിഷേധത്തിനിടെ ഓഫീസിലെ മറ്റ് ഉദ്യോഗസ്ഥരായ റോണി സി. അലക്സാണ്ടർ, പ്രശാന്ത് എന്നിവരെ അകത്തേക്ക് കടത്തിവിടാതിരുന്നത് സ്ഥിതി വീണ്ടും വഷളാക്കി. തുടർന്ന് പോലീസ് ഇടപെട്ട് ഇവരെ ഓഫീസിലേക്ക് പ്രവേശിപ്പിച്ചു. പൊലീസ് സാന്നിദ്ധ്യത്തിൽ വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചകൾക്ക് ഒടുവിലാണ് സജോ ബി.നെറ്റോ ബയോമെട്രിക് സംവിധാനം വഴി ഹാജർ രേഖപ്പെടുത്തി ചുമതലയേറ്റത്. ഇദ്ദേഹത്തിന്റെ ജോയിനിംഗ് റിപ്പോർട്ട് ഡയറക്ടറേറ്റിലേക്ക് അയച്ചതായി എൻ.ജി.ഒ. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എസ്. ഉല്ലാസ് വ്യക്തമാക്കി. സ്ഥലം മാറ്റപ്പെട്ട ഉദ്യോഗസ്ഥൻ 14 വർഷമായി കൊല്ലം ജില്ലയിൽ ജോലി ചെയ്യുകകയാണെന്നും സ്ഥലംമാറ്റം ഔദ്യോഗിക നടപടിക്രമം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |