കൊട്ടാരക്കര: കൊട്ടാരക്കര കെ.എസ്.ആർ.ടി.സി ഡിപ്പോ ഹൈ ടെക് ആക്കുന്നതിന്റെ ഭാഗമായി, അഞ്ചുമാസം മുമ്പ് ടെർമിനൽ നിർമ്മാണോദ്ഘാടനം നടത്തിയെങ്കിലും പിന്നീട് ഒരു ചുവടു പോലും മുന്നോട്ടു വയ്ക്കാനായില്ല. സർക്കാർ മാറിയതോടെ പദ്ധതി അനിശ്ചിതത്ത്വത്തിലായപ്പോൾ ബസ് സ്റ്റാൻഡിലെ കുണ്ടിലും കുഴിയിലും വലയുകയാണ് യാത്രക്കാർ
നൂറു കണക്കിന് ബസുകൾ വന്നുപോകുന്ന സ്റ്റാൻഡിൽ രൂപപ്പെട്ട കുഴികൾ താത്കാലികമായി അടയ്ക്കാൻ പോലും അധികൃതർ തയ്യാറാവുന്നില്ല. കുഴികളിൽ മഴവെള്ളം കെട്ടിനിന്ന് യാത്രക്കാരുടെ ദേഹത്തേക്ക് തെറിക്കുന്നത് പതിവാണ്. സ്റ്റാൻഡിലെ പലേടത്തും ഇത്തരത്തിൽ കുഴികൾ രൂപപ്പെട്ടു. വേഗത്തിൽ എത്തുന്ന ദീർഘദൂര ബസുകളടക്കം അപ്രതീക്ഷിതമായി കുഴികളിൽ ചാടുന്നത് അപകട സാദ്ധ്യതയും യർത്തുന്നു.
സ്റ്റാൻഡ് പരിസരത്തെ മാലിന്യ നിക്ഷേപത്തിനും അറുതിയില്ല. ഡിപ്പോയിലേക്കുള്ള പ്രവേശന കവാടം മുതൽ മാലിന്യ തള്ളുന്നത് പതിവായിട്ടുണ്ട്. ജീവനക്കാർ ഉൾപ്പെടെ സ്റ്റാൻഡിന്റെ പരിസരത്ത് മൂത്രമൊഴിക്കുന്നുവെന്നും പരാതി ഉയരുന്നു. ഡിപ്പോയുടെ പിൻഭാഗത്തുകൂടി ഒഴുകുന്ന തോട്ടിലേക്ക് മാലിന്യങ്ങൾ വലിച്ചെറിയുന്നതാണ് മറ്റൊരു തലവേദന. തോടിന്റെ കരയിൽ പ്ളാസ്റ്റിക് മാലിന്യം ഉൾപ്പടെ കൂട്ടിയിട്ട നിലയിലാണ്. ഡിപ്പോയിൽ ശുചീകരണ ജീവനക്കാരുണ്ടെങ്കിലും വഴിപാടുപോലെയാണ് ഇവരുടെ ജോലിയെന്നും ആക്ഷേപമുണ്ട്.
കട്ടപ്പുറത്താവുമോ ടെർമിനൽ
കഴിഞ്ഞ ഫെബ്രുവരി 27ന് അന്നത്തെ ഗതാഗത മന്ത്രി കെ.ബി.ഗണേശ് കുമാറാണ് ഡിപ്പോയിൽ 18 കോടിയുടെ പുതിയ ബസ് ടെർമിനലിന്റെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചത്. കൂണിന്റെ ആകൃതിയിൽ ടെർമിനലിന്റെ കനോപ്പി നിർമ്മാണമാണ് വിഭാവനം ചെയ്തത്.സ്റ്റീൽ സ്ട്രക്ചറിൽ അലൂമിനിയം കാൽസിപ്പ് റൂഫിംഗ് രീതിയായതിനാൽ വളരെപ്പെട്ടെന്ന് നിർമ്മാണ ജോലികൾ പൂർത്തിയാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഒന്നും തുടങ്ങിയില്ല. സർക്കാർ മാറി വന്നതോടെ 18 കോടി രൂപയുടെ പദ്ധതി നടപ്പാക്കുമോയെന്ന കാര്യത്തിൽ ആശങ്കയായി. കൊട്ടാരക്കരയിൽ അനുവദിച്ച പല പദ്ധതികൾക്കും പുതിയ മന്ത്രിസഭ പരിഗണന നൽകിയിട്ടില്ല.
പുതിയ ടെർമിനലിൽ പ്രതീക്ഷിച്ചിരുന്നത്
22 ബസുകൾ നിരത്തിയിട്ട് യാത്രക്കാരെ കയറ്റിയിറക്കാനുള്ള സൗകര്യം ശീതീകരിച്ച കാത്തിരിപ്പ് കേന്ദ്രം റസ്റ്റോറന്റ്, കഫറ്റേരിയ, കടമുറികൾ ഹെൽത്ത് കഫേ എൻക്വയറി കം റിസർവേഷൻ സെന്റർ ഡിപ്പോ ഓഫീസ് പുരുഷ- വനിത ജീവനക്കാർക്ക് പ്രത്യേകം വിശ്രമ മുറികൾ പൊതു ടൊയ്ലറ്റുകൾ
.........................
18 കോടിയുടെ പദ്ധതി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |