കൊട്ടാരക്കര: കൊട്ടാരക്കര മാർക്കറ്റ് സമുച്ചയത്തിന്റെ നിർമ്മാണം ഇഴഞ്ഞിഴഞ്ഞ്, ഓണക്കാലമടുക്കുമ്പോഴും മാർക്കറ്റ് സമുച്ചയം ഉദ്ഘാടനം ചെയ്യാൻ അധികൃതർക്ക് താത്പര്യമില്ല. നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് തിടുക്കപ്പെട്ട് ആദ്യഘട്ട നിർമ്മാണം പൂർത്തിയാക്കി പെയിന്റിംഗ് ഉൾപ്പടെ നടത്തിയതാണ്. എന്നാൽ നൂലാമാലകളിൽത്തട്ടി ഉദ്ഘാടനം നടന്നില്ല. പിന്നീടാണ് പുറകുവശത്തെ നിർമ്മാണ ജോലികൾ തുടങ്ങിയത്. ഇവിടുത്തെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തീരെ വേഗതയില്ല. അതുകൊണ്ടുതന്നെ ഓണക്കാലത്തിന് മുൻപായി ഉദ്ഘാടനം നടത്താൻ സാദ്ധ്യതയും കുറവാണ്. ഓണക്കാലത്ത് വലിയ തോതിൽ തിരക്കുണ്ടാകുന്ന മാർക്കറ്റാണ് കൊട്ടാരക്കരയിലേത്. കഴിഞ്ഞ രണ്ട് വർഷങ്ങളിലും താത്കാലിക ചന്തകളിൽ വലിയ വീർപ്പുമുട്ടലുകളിലായിരുന്നു ഓണക്കാലം. വ്യാപാരികൾക്ക് പ്രതീക്ഷിച്ച കച്ചവടം നടന്നതുമില്ല. വാങ്ങാനെത്തിയവരൊക്കെ സ്ഥല പരിമിതികളിൽ വല്ലാതെ ബുദ്ധിമുട്ടി. വീണ്ടും ഓണമെത്തുമ്പോഴും മുന്നൊരുക്കങ്ങളൊന്നും നഗരസഭയടക്കം നടത്തിയിട്ടില്ല. ഈ വിഷയത്തിൽ ഗൗരവമായ ചർച്ചകളും ഉണ്ടാകുന്നില്ല.
5.5 കോടി രൂപയുടെ പദ്ധതി
കെ.എൻ.ബാലഗോപാൽ മന്ത്രിയായിരിക്കെ അനുവദിച്ച 5.5 കോടി രൂപ ഉപയോഗിച്ചാണ് അത്യാധുനിക മാർക്കറ്റ് സമുച്ചയം നിർമ്മിക്കുന്നത്. 2024 ജൂൺ 25ന് മന്ത്രി കെ.എൻ.ബാലഗോപാൽ നിർമ്മാണോദ്ഘാടനം നടത്തി. അതിന് തൊട്ടുമുൻപാണ് തൊട്ടടുത്തുതന്നെ താത്കാലിക ചന്ത നിർമ്മിച്ച് പ്രവർത്തനം അവിടേക്ക് മാറ്റിയത്. എന്നാൽ ഇവിടെ തീർത്തും ദുരിതാവസ്ഥയാണ്.
വരുന്നത് 23,000 ചതുരശ്ര അടി വിസ്തീർണമുള്ള ആധുനിക മാർക്കറ്റ് സമുച്ചയം
മത്സ്യ, ഇറച്ചി വില്പന സ്റ്റാളുകൾ, കടമുറികൾ, മത്സ്യം കേടുകൂടാതെ സൂക്ഷിക്കാനുള്ള സംവിധാനം, മാലിന്യ സംസ്കരണ സംവിധാനങ്ങൾ, നീരീക്ഷണ ക്യാമറകൾ, സുരക്ഷിതവും വൃത്തിയുള്ളതുമായ അന്തരീക്ഷം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |