കൊല്ലം: സ്‌കൂട്ടറിൽ കറങ്ങിനടന്ന് പെൺകുട്ടികളെ കടന്നുപിടിച്ച് ഉപദ്രവിക്കുന്ന കോഴിക്കട ഉടമ പിടിയിൽ. പുത്തൂർ ആലയ്‌ക്കൽ ജംഗ്‌ഷന് സമീപം ചെറുമങ്ങാട് കുഴിയിൽ പുത്തൻവീട്ടിൽ ലിജോ ജോസഫ് (33) ആണ് ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്.
ഹെൽമറ്റും മാസ്‌കും ധരിച്ച് നീല സ്‌കൂട്ടറിലെത്തിയായിരുന്നു ലിജോയുടെ ഉപദ്രവം. കഴിഞ്ഞ നാല് മാസത്തിനിടെ കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വിവിധ ഭാഗങ്ങളിലായി 12 പെൺകുട്ടികളെ ഇയാൾ ഉപദ്രവിച്ചതായി അന്വേഷണസംഘം പറഞ്ഞു. ശൂരനാട്, കിഴക്കേ കല്ലട സ്റ്റേഷനുകളിൽ ലിജോയ്‌ക്കെതിരെ പോക്‌സോ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.
നടന്നോ സൈക്കിളിലോ പോകുന്ന സ്‌കൂൾ വിദ്യാർത്ഥിനികൾ ആളൊഴിഞ്ഞ സ്ഥലത്തെത്തുമ്പോഴാണ് ലിജോ ആക്രമണത്തിനിരയാക്കുന്നത്. സ്‌കൂട്ടറിന്റെ നമ്പർ കാണാതിരിക്കാൻ നമ്പർ പ്ലേറ്റിൽ ചെളി തേച്ച് മറയ്‌ക്കുകയും ഒരു ഭാഗം ഒടിച്ച നിലയിലുമായിരുന്നു. സ്‌ത്രീകൾ ഉപയോഗിക്കുന്ന തരത്തിലുള്ള ചെരുപ്പുകളാണ് പ്രതി ധരിക്കുന്നത്. അക്രമത്തിന് ശേഷം കുന്നത്തൂർ, അടൂർ, കൊട്ടാരക്കര താലൂക്കുകളിലെ വിവിധ ഇടറോഡുകളിലൂടെ സഞ്ചരിച്ച് രക്ഷപ്പെടും.
പലയിടങ്ങളിൽ നിന്നായി ശേഖരിച്ച നാന്നൂറോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് അന്വേഷണം നടത്തി. പക്ഷേ, ഇയാളെ കണ്ടെത്താനായില്ല. തുടർന്ന് ഡാൻസാഫ് സംഘത്തിന്റെ തുടർച്ചയായ അന്വേഷണത്തിലാണ് ലിജോ പിടിയിലായത്. ഒരു വിദ്യാർത്ഥിനിയെ ആക്രമിച്ച സമയത്ത് പ്രതി മാസ്‌ക് വച്ചിരുന്നില്ല. അക്രമിയെ നേരിട്ട പെൺകുട്ടി ഇയാളെ പിടികൂടാനും ശ്രമിച്ചിരുന്നു. ഇതിനിടെ പ്രതിയുടെ രൂപവും ശരീരഭാഷയും മനസിലാക്കിയ കുട്ടി ഇയാൾക്ക് വെറ്റില മുറുക്കുന്ന ശീലമുണ്ടെന്നും പൊലീസിനോട് പറഞ്ഞിരുന്നു. ഇതും അന്വേഷണത്തിൽ നിർണായകമായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |