തൊടിയൂർ: ഓച്ചിറ ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ ഇടക്കുളങ്ങരയിൽ പ്രവർത്തിക്കുന്ന കരുനാഗപ്പള്ളി വെറ്ററിനറി പോളിക്ലിനിക്കിൽ രാത്രികാല ഡോക്ടറുടെ സേവനം നിലച്ചതോടെ മേഖലയിലെ ക്ഷീരകർഷകരും വളർത്തുമൃഗ സ്നേഹികളും കടുത്ത ദുരിതത്തിലായി. രാത്രികാലങ്ങളിൽ കന്നുകാലികൾക്കും മറ്റ് വളർത്തുമൃഗങ്ങൾക്കും ഉണ്ടാകുന്ന അടിയന്തര അസുഖങ്ങൾക്ക് ചികിത്സ ലഭിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്.
ഉദ്ഘാടനം ചെയ്ത കേന്ദ്രത്തിൽ തന്നെ 'പൂട്ട്'!
സംസ്ഥാനത്തെ മൃഗാശുപത്രികളിൽ 24 മണിക്കൂറും ചികിത്സാ സേവനം ഉറപ്പാക്കുന്നതിനായി അവതരിപ്പിച്ച 'ശോഭനം' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 2020 ഒക്ടോബർ 20-ന് നടന്നത് ഇടക്കുളങ്ങര പോളിക്ലിനിക്കിലായിരുന്നു. പദ്ധതിയുടെ തുടക്കത്തിൽ നാട്ടുകാർക്ക് ഇവിടെ നിന്ന് 24 മണിക്കൂറും തടസമില്ലാതെ മികച്ച ചികിത്സ ലഭ്യമായിരുന്നു. എന്നാൽ, ഇപ്പോൾ രാത്രികാല ഡോക്ടറുടെ സേവനം പൂർണമായി ഇല്ലാതായതോടെ പദ്ധതിയുടെ ലക്ഷ്യം തന്നെ അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്.
ആശ്രയിക്കുന്നത് വിശാലമായ പ്രദേശം
കരുനാഗപ്പള്ളി നഗരസഭയ്ക്ക് പുറമെ തൊടിയൂർ, തഴവ, കുലശേഖരപുരം, ആലപ്പാട് എന്നീ സമീപ ഗ്രാമപഞ്ചായത്തുകളിലെയും ജനങ്ങൾ അടിയന്തര മൃഗചികിത്സയ്ക്കായി പ്രധാനമായും ആശ്രയിക്കുന്നത് ഈ വെറ്ററിനറി പോളിക്ലിനിക്കിനെയാണ്. വിശാലമായ ഒരു പ്രദേശത്തെ ജനങ്ങൾക്ക് ആശ്വാസമായിരുന്ന രാത്രികാല ചികിത്സാ സൗകര്യമാണ് അധികൃതരുടെ നിഷ്ക്രിയത്വം മൂലം പെട്ടെന്ന് ഇല്ലാതായത്.
സേവനം ഉടനടി പുനഃസ്ഥാപിക്കണം
രാത്രികാലങ്ങളിൽ കന്നുകാലികൾക്ക് അസുഖം ബാധിച്ചാൽ ദൂരസ്ഥലങ്ങളിലെ സ്വകാര്യ ക്ലിനിക്കുകളെയോ മറ്റ് കേന്ദ്രങ്ങളെയോ ആശ്രയിക്കേണ്ടി വരുന്നത് കർഷകർക്ക് വലിയ സാമ്പത്തിക ബാദ്ധ്യതയും ആശങ്കയും സൃഷ്ടിക്കുന്നുണ്ട്. അതിനാൽ, പദ്ധതി ഉദ്ഘാടനം ചെയ്ത ഈ കേന്ദ്രത്തിൽ എത്രയും വേഗം രാത്രികാല ഡോക്ടറുടെ സേവനം പുനഃസ്ഥാപിക്കാൻ അടിയന്തര നടപടി ഉണ്ടാകണമെന്ന ആവശ്യം കർഷകരുടെയും പ്രദേശവാസികളുടെയും ഇടയിൽ ശക്തമായിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |